04/11/2018
കരിമ്പിൽ കമ്മാരൻ സ്‌മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്തു കൃഷ്ണൻ സ്‌മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് PSV internal Football ടൂർണമെന്റിൽ വെള്ളിയാഴ്ച നടന്ന ലെജന്റ്സ് fc Vs റെഡ് ഡെവിൾസ് fc മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.ഫൈനൽ ബെർത്ത് എളുപ്പമാക്കാൻ റെഡ് ഡെവിൾസിന് ജയം അനിവാര്യമായിരുന്നെങ്കിലും സമനിലയിൽ തൃപ്തരാകേണ്ടി വന്നു.
തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള തന്ത്രവുമായി ഇറങ്ങിയ റെഡ് ഡെവിൾസ് നായകൻ രാജേഷിന്റെ കണക്ക് കൂട്ടലുകൾ ലെജെന്റ്സ് നായകൻ വിജയൻ നെല്ലിയോടൻ ലത്തീഫ്, റാഷിദ്,രാജീവ് എന്നിവരുടെ പ്രതിരോധകോട്ടയിൽ തട്ടി തെറിക്കുന്ന കാഴ്ചയായിരുന്നു. രാജേഷും ഷംനാദും ഫിറോസും നടത്തിയ ചില മുന്നേറ്റങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾകീപ്പർ സായി തട്ടിയകറ്റി. മറുവശത്തു സിറാജ് - ഷമീർ - അനൂപ് കൂട്ട് കെട്ടിന്റെ ഗോൾ നേടാനുള്ള ശ്രമങ്ങൾ ഗോൾകീപ്പർ അൻസാർ രക്ഷപ്പെടുത്തിയത് മനോഹരമായ കാഴ്ചയായി. ലെജെന്റ്സ് മധ്യനിരയിൽ സാഗറിന് കൂട്ടായി ഹരിയും മുരളിയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
രണ്ടാം പകുതിയിൽ ലെജെന്റ്സ് മാനേജർ സത്യൻ കാനക്കീൽ ചെറിയ മാറ്റം വരുത്തി. ഹരിക്ക് പകരം രഞ്ജിത്തിനെ കൊണ്ടുവന്നു. പരിക്ക് കാരണം മത്സരത്തിൽ ഇറങ്ങാതിരുന്ന രതീഷ് പുറത്ത് നിന്ന് തന്ത്രങ്ങൾ മെനഞ്ഞതോടെ റെഡ് ഡെവിൾസ് അനസിനെയും വസീമിനേയും ബിനുവിനെയും ഉപയോഗിച്ച് മധ്യനിരയിൽ കൂടുതൽ നീക്കങ്ങൾ നടത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു.ഇതിനിടയിൽ ലെജെന്റ്സ് പ്രത്യാക്രമണങ്ങൾ റെഡ് ഡെവിൾസിന്റെ ഉറച്ച പ്രതിരോധ ഭടൻ സരീഷ് നെല്ലിയോടനും നോബിനും സിയാദും അനിൽ കുമാറും നിഷ്പ്രഭമാക്കി.കളി അവസാനിക്കുന്ന റഫറിയുടെ വിസിൽ മുഴങ്ങുമ്പോൾ മത്സരം ഇരു ടീമുകളും ഗോൾ വഴങ്ങാതെ അവസാനിച്ചു. റെഡ് ഡെവിൾസിന് വേണ്ടി വിനോദ് വേങ്ങയിൽ, സുരേഷ് കണ്ണൻ, ഭാസ്കരൻ, സിനീഷ് തമ്പി എന്നിവർ ബൂട്ടണിഞ്ഞു.
കളിയിലെ താരമായി ലെജെന്റ്സ് fc യുടെ റാഷിദ് തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾറഹ്മാൻ, അഷ്‌റഫ് പൊന്നിച്ചി, അബൂബക്കർ എന്നിവർ മത്സരം നിയന്ത്രിച്ചു.