10/08/2026
നമ്മുടെ നാടിന് ഇന്ന് കാണുന്ന മുഖച്ഛായ നൽകുകയും, ഇവിടുത്തെ വികസനത്തിന് ഉറച്ച അടിത്തറയിടുകയും ചെയ്തത് നമ്മുടെ പൂർവ്വികരാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് നാം ഇന്ന് അനുഭവിക്കുന്ന ഓരോ മുന്നേറ്റത്തിനും കാരണം. ആ മുൻതലമുറയോടും വരുംതലമുറയോടും ഒരുപോലെ നീതി പുലർത്താൻ നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
അതുകൊണ്ടുതന്നെ, നാം ഇന്ന് ആദ്യ പരിഗണന നൽകേണ്ടത് ആ പൂർവ്വികർ നിത്യനിദ്ര കൊള്ളുന്ന സെമിത്തേരിക്ക് ഒരു മേൽക്കൂര നിർമ്മിക്കുന്നതിനാണ്. ആദരവോടെ നാം ചെയ്യേണ്ട ഏറ്റവും അടിയന്തിരമായ കടമയാണത്. അല്ലാതെ, ആരും ഉപയോഗിക്കാതെ കിടക്കുന്ന പദ്ധതികൾക്കായി ഇടവകയുടെ പണം ചെലവഴിക്കുന്നതിന് പകരം, കൂടുതൽ യുക്തിസഹവും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ കാര്യങ്ങൾക്ക് അത് വിനിയോഗിക്കാൻ ഇടവക നേതൃത്വത്തിന് സാധിക്കണം.
അതുപോലെ തന്നെ ഏറെ സങ്കടകരമായ മറ്റൊന്ന് നമ്മുടെ കുട്ടികളുടെ കളിസ്ഥലത്തിന്റെ അവസ്ഥയാണ്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കളിക്കാൻ ഇടമില്ലാതെ നമ്മുടെ കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇടവകാംഗങ്ങൾ ദിവസേന കാണുന്നതാണ്. കൃത്യമായ ലക്ഷ്യമോ അർത്ഥമോ ഇല്ലാതെ ഗ്രൗണ്ടിൽ വലിയ തുക ചെലവാക്കി കോറി വേസ്റ്റ് അടിച്ചുകൂട്ടിയത് ആരുടെ താല്പര്യപ്രകാരമായിരുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇടവകയുടെ പൊതുസ്വത്ത് നാടിനും വരുംതലമുറകൾക്കും ഏറ്റവും ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കപ്പെടണം. വരും ദിവസങ്ങളിൽ കൂടുതൽ പ്രായോഗികവും ജനക്ഷേമകരവുമായ തീരുമാനങ്ങൾ ഇടവക നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.