09/01/2023
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതും ജനകീയവുമായ കായിക ഇനമാണ് ക്രിക്കറ്റ്. ലോകനിലവാരത്തില്‍ രാജ്യം മുന്‍നിരയിലുള്ള അപൂര്‍വ കായിക ഇനങ്ങളില്‍ ഒന്നുമാണ് ക്രിക്കറ്റ്. കേരളത്തില്‍ ഫുട്ബോളിനൊപ്പം ഏറ്റവും കൂടുതല്‍ പേര്‍ ഏര്‍പ്പെടുന്ന കായിക വിനോദം ക്രിക്കറ്റാണ്. നമ്മുടെ നാടും നഗരവും ഒരുപോലെ ക്രിക്കറ്റ് കളിക്കുന്നു.
ദേശീയ തലത്തില്‍ കേരളാ ടീം സമീപകാലത്ത് നിലവാരമുളള പ്രകടനമാണ് കാഴ്ചവെക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ്. നമ്മുടെ നിരവധി ചെറുപ്പക്കാര്‍ ഐ.പി.എല്ലില്‍ വിവിധ ടീമുകളായി കളിക്കുന്നുണ്ട്.
കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര, ദേശീയ തല മത്സരങ്ങള്‍ നമ്മുടെ കായികവികസനത്തി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ഗവണ്‍മെന്‍റ് വളരെ സജീവമായി ഇടപെട്ടു വരികയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സന്തോഷ് ട്രോഫി, ദേശീയ അത് ലറ്റിക്സ് ഫെഡറേഷന്‍ കപ്പ്, ദേശീയ ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ്, ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ മത്സരങ്ങള്‍ക്ക് കേരളം വേദിയായി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍ കൊച്ചിയില്‍ നല്ല നിലയില്‍ നടക്കുന്നുണ്ട്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ ഓരോ വര്‍ഷവും ഒന്നും രണ്ടും തവണ വീതം അരങ്ങേറുന്നുണ്ട്. ഇന്ന് ദേശീയ തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പരിഗണിക്കുന്ന പ്രധാന വേദിയായി ഗ്രീന്‍ഫീല്‍ഡ് മാറിയിട്ടുണ്ട്. നിറഞ്ഞ ഗാലറിക്കുമുന്നില്‍ ഏറെ സമാധാനപരമായാണ് ഓരോ മത്സരങ്ങളും പൂര്‍ത്തിയാകുന്നത്. ഇവിടെ എത്തുന്ന ടീമുകളും കാണികളും അതിയായ സംതൃപ്തിയോടെയാണ് മടങ്ങുന്നത്.
മത്സരത്തിന്‍റെ മുഖ്യ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും പ്രാദേശിയ സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനും മത്സരങ്ങളുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉന്നയിച്ചിട്ടുമില്ല.
ഗ്രീന്‍ഫീല്‍ഡിലെ പിച്ചും കളിക്കളം മുഴുവനായും കെ.സി.എ യ്ക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. കളിക്കളത്തിനു ദോഷം വരുത്തുന്ന ഒരു പരിപാടികളും അനുവദിക്കാതിരിക്കാനും ശ്രമിക്കാറുണ്ട്.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ബി.ഒ.ടി ചുമതലയുള്ള ഐ.എഫ് & എസ്.എല്‍ കമ്പനി പരിപാലനം നിര്‍വഹിക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഇത് സ്റ്റേഡിയത്തെ നാശത്തിലേയ്ക്ക് നയിക്കുകയാണ്. 2027 ല്‍ മാത്രമാണ് കരാര്‍ കാലാവധി അവസാനിക്കുന്നുത്. അന്ന് സര്‍ക്കാരിന് കൈമാറി കിട്ടുമ്പോള്‍ സ്റ്റേഡിയത്തിന്‍റെ അവസ്ഥ എന്താകുമെന്ന് പറയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ പരിപാലനം നിര്‍വഹിക്കപ്പെടാന്‍ ശക്തമായ ഇടപെടൽ സര്‍ക്കാര്‍ നടത്തുന്നുണ്ട്.
ക്രിക്കറ്റ് മത്സരങ്ങൾ തുടര്‍ന്നും നല്ലനിലയില്‍ നടക്കണമെങ്കില്‍ സ്റ്റേഡിയം നിലവാരമുള്ളതായി നിലനില്‍ക്കണം. ഒപ്പം ഈ മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിനു രൂപയുടെ വരുമാനത്തിന്‍റെ ഒരു ഭാഗം കേരളാ ക്രിക്കറ്റിന്‍റെയും, കായിക മേഖലയുടേയും വികസനത്തിന് വിനിയോഗിക്കപ്പെടുകയും വേണം.
ഒരു അന്താരാഷ്ട്രാ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പതിനായിരക്കണക്കിനു ജനങ്ങളാണ് കാര്യവട്ടത്തും തിരുവനന്തുരം നഗരത്തിലുമായി എത്തുന്നത്. ഒരു ദിവസം ഇത്രയധികം പേരെ സ്വീകരിക്കേണ്ടിവരുമ്പോള്‍ സര്‍ക്കാര്‍ അനവധി ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ക്രമസമാധാന പാലനം, ഗതാഗത സൗകര്യം, മാലിന്യ നിര്‍മ്മാര്‍ജനം, വൈദ്യുതി- ജല വിതരണം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാൻ വിവിധ വകുപ്പുകൾ വിശ്രമം ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വന്‍ തുകയാണ് ഇതിനായി ചെലവഴിക്കുന്നുത്.
ക്രിക്കറ്റ് മത്സരത്തില്‍ നിന്നും വരുമാനം ലഭിക്കുന്നവര്‍ അതിന്‍റെ ഒരു വിഹിതം പോലും ഈ ചെലവുകള്‍ക്കായി നല്‍കുന്നില്ല. ആ തുക സര്‍ക്കാര്‍ തന്നെ കണ്ടെത്തണം.
കേരളത്തിലെ ലോക്കല്‍ അതോറിറ്റീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് ടാക്സ് ആക്ട് പ്രകാരം പണം വാങ്ങി നടത്തുന്ന വിനോദ പരിപാടികള്‍ക്ക് പരമാവധി 50% വും കുറഞ്ഞത് 24% വരെയും നികുതി ഏര്‍പ്പെടുത്തണം. ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന് നല്ല ഇളവോടെ 12% നികുതി മാത്രമാണ് ഈടാക്കുന്നത്. പ്രത്യേക പരിഗണനയോടെയാണ് 24% എന്ന കുറഞ്ഞ പരിധി പോലും കണക്കാക്കാത്തത്. കഴിഞ്ഞ തവണ നടന്ന ഇന്ത്യാ ദക്ഷിണാഫ്രിക്കാ മത്സരത്തിന് അതിലും കുറഞ്ഞ നികുതിയാണ് ചുമത്തിയത്. കോര്‍പ്പറേഷനാണ് ഈ നികുതി ലഭിക്കുന്നത്. കളിയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ നിര്‍മാര്‍ജനത്തിനുപോലും ഈ തുക തികയില്ല.
2000, 1000 തുടങ്ങിയ നിരക്കാണ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത്. ഈ നിരക്ക് കുറയ്ക്കാന്‍ സംഘാടകര്‍ തയ്യാറാകുമോ. അങ്ങനെയെങ്കില്‍ വലിയ ചെലവില്ലാതെ എല്ലാ കായികപ്രേമികള്‍ക്കും കളി കാണാനാകും.
സര്‍ക്കാര്‍ വലിയ ഇളവുകള്‍ നല്‍കുമ്പോള്‍ അതില്‍ വീണ്ടും കുറവ് വേണമെന്ന് ആവശ്യപ്പെടുന്നവര്‍ അത്യന്തികമായി കായിക പ്രേമികള്‍ക്കും, ജനങ്ങള്‍ക്കും എതിരാണ്. സംഘാടകര്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ തുകയില്‍ ഒരു ശതാമനമെങ്കിലും നമ്മുടെ കായിക വികസനത്തിനും ക്രിക്കറ്റ് പ്രേത്സാഹനത്തിനും അനുവദിക്കണമെന്നതാണ് അഭിപ്രായം.
കേരളത്തില്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയ മൈതാനങ്ങള്‍ ആര്‍ക്കും സൗജന്യമായി അനുവദിക്കുന്നില്ല. പണം വിനിയോഗിക്കാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് സൗജന്യ ക്രിക്കറ്റ് പരിശീലനത്തിന് നെറ്റ്സ് സൗകര്യം പോലും കേരളത്തില്‍ എവിടെയെങ്കിലും ഏര്‍പ്പെടുത്താന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ടോ. കായിക പ്രേമികൾക്ക് ക്രിക്കറ്റ് ഏറെ ആവേശം നൽകുന്ന ഒരു വികാരമാണ്. ആ ആവേശം ചൂഷണം ചെയ്യപ്പെടുകയാണ്. അതിനെ പണമുണ്ടാക്കാനുള്ള അവസരം മാത്രമാക്കുന്നതാണ് പ്രശ്നം. ആ ആവേശം നിലനിൽക്കുകയും അതിൻ്റെ ഗുണം ലഭിക്കുകയും ചെയ്യണമെങ്കിൽ ആ തുകയുടെ ഒരു ഭാഗം കളിയുടെയും കളിക്കാരുടെയും കളിക്കളങ്ങളുടെയും വികസനത്തിന് വിനിയോഗിക്കപ്പെടണം.