30/01/2024
*സ്വപ്ന യാത്ര*
26/01/24 വെള്ളി, രാജ്യം റിപ്പബ്ലിക് ആഘോഷത്തിലേക്ക് കടക്കാൻ തയാറെടുക്കുന്നു.. ക്ലോക്കിലെ സൂചികൾ പതിയെ മുന്നോട്ട് നീങ്ങുന്നു.. എങ്ങും ഇരുട്ട് മൂടി കിടക്കുന്നു.. റബ്ബർ മരങ്ങൾ ഇല്ലകൾ പൊഴിച്ച് മഞ്ഞിൽ മുങ്ങി നിൽക്കുന്നു... കാട്ടു പന്നിയുടെ മുരൾച്ചെയും, കാലൻ കോഴിയുടെ കൂവലും, കുറുക്കന്റെ ഓലിയിടലും കേട്ട് ഉറക്കം ഉണരുന്ന വയലത്തലക്കാർ പതിവില്ലാത്ത സുന്ദരമായ ഇരുചക്ര വാഹനങ്ങളുടെ ഈണത്താൽ നിദ്ര വെടിഞ്ഞ് മിഴികൾ തുറക്കുന്നു...
പുലരിത്തുടുപ്പു മായുന്നു. അകലെ മലയും മരവും തിരിച്ചറിയാനാവാത്ത ചക്രവാളത്തിൽ ആദിത്യബിംബം തെളിയുന്നു... തണ്ടർ സ്ട്രൈക്കേഴ്യ്സ് തങ്ങളുടെ യാത്ര ആരംഭിച്ചു... ബൈക്കുകൾ ഗിയറുകൾ മാറി പത്തനംതിട്ട ജില്ല യുടെ അതിരുകൾ പിന്നിട്ട് അയൽ സംസ്ഥാനമായ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടേയിരുന്നു...ദക്ഷിണേന്ത്യയിലെ ആദ്യത്തെ മോട്ടോറബിൾ പാലമായ പുനലൂർ തൂക്കുപാലത്തിന്റെ അരികിൽ നിരയായി ബൈക്കുക്കൾ നിർത്തി കലടയാറിന്റെ മനോഹരിതയിൽ തിരുവികൂറിന്റെ ചിഹ്നമുള്ള കമാനം ചാരി ചെറു ചൂടോടെ ഒരു കട്ടൻ കുടിച്ച് മനസ്സിൽ കിലോമീറ്റർ അകലെയുള്ള ചരിത്ര സ്ഥലം ലക്ഷ്യമാക്കി ബൈക്കുകൾ കുതിച്ചു.
സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രാമണീയമായ തെന്മലയെന്ന മലയോര ഗ്രാമപ്രദേശവും പിന്നിട്ട് പകലോന്റെ സ്വർണ കിരണങ്ങൾ അന്തരീക്ഷത്തിൽ പരന്നപ്പോഴേക്കും ദൂരെ പച്ച വിരിച്ച പാടങ്ങളും, മലനിരകളും, പ്രത്യക്ഷമായി വന്നു. തമിഴ് നാടിന്റെ ഔദ്യോഗിക വൃക്ഷമായ കരിമ്പനകൾ നാട്ടുവഴിയുടെ ഇരു ഭാഗത്തും വളരെ അച്ചടകത്തോടെ തല ഉയർത്തിനിൽക്കുന്നു.. കുളിർകാറ്റിനൊപ്പം സൂര്യന്റെ ചൂടും പതിയെ കാറ്റാടി പാടങ്ങളെ തഴുകി ശരീരത്തിലേക്ക് പതിക്കാൻ തുടങ്ങി... ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തെങ്കാശി തെരുവുകളുടെ ഉള്ളിൽ നിലനിൽക്കുന്ന ആഗ്രഹാരങ്ങളിലൂടെ കോവിലുക്കളിലെ പ്രാർത്ഥനാ മന്ത്രങ്ങളും, പാതയുടെ അരികിൽ കോലം വരയ്ക്കുന്ന അന്തർജനങ്ങളെയും ആൽമര ചുവട്ടിൽ വിശേഷങ്ങൾ പറയുന്നവരെയും പിന്നിട്ടു പോകുമ്പോൾ ഓല മേഞ്ഞ ചെറു ചായക്കടയിൽ ആവിപറക്കുന്ന ഇഡ്ഡലിയും സാമ്പറും കണ്ടപ്പോൾ ബൈക്കുകൾ പോലും ഒരു നിമിഷം കൊതിയൂറി പോയി. പ്രഭാത ഭക്ഷണവും കഴിച്ച് തൊട്ടടുത്ത പെട്രോൾ പമ്പിൽ നിന്ന് 92രൂപയ്ക്ക് പെട്രോൾ കൂടെ വണ്ടിക്കളിൽ നിറച്ചപ്പോൾ വയറും മനവും ഒരുപോലെ നിറഞ്ഞു....
സൂര്യൻ തന്റെ പൂർണതയിലേക്ക് കടന്നിരിക്കുന്നു. ചുട്ടു പൊള്ളുന്ന ചൂട് വിശാലമായ റോഡിലേക്ക് എത്തുന്നു.. എന്നാൽ അതിനെ എല്ലാം വകഞ്ഞു മാറ്റി ബുള്ളറ്റും, യമഹയും, യെസ്ഡിയും ഒക്കെ യുദ്ധകളത്തിലെ കുതിരകളെ പോലെ ലക്ഷ്യ സ്ഥാനം നോക്കി കുതിക്കുകയാണ്.. സ്വാദിഷ്ടമായ ഉച്ചഭക്ഷണവും കഴിഞ്ഞ് ഒന്ന് വിശ്രമിച്ച് പോകാമെന്ന് കരുതിയെങ്കിലും മനസ്സിൽ പഠിച്ചതും വായിച്ചറിഞ്ഞതും ആയ ഒരുപാട് കഥകളുടെയും, ചരിത്രങ്ങളുടെയും സാക്ഷിയായ ഇന്നും ഒരു പ്രേത നഗരം എന്ന് അറിയപ്പെടുന്ന ധനുഷ്കൊടിയിൽ എത്തിച്ചേരാൻ ഉള്ള ആഗ്രഹം കൂടിവന്നതിനാൽ മനസ് തടഞ്ഞെങ്കിലും കാലുകൾ ബൈക്കിന്റെ ഗിയർ ലിവറിലേക് വഴുതിവീണു. 1,2,3.... ഗിയറുകൾ മാറി മുന്നോട്ട് പോകും തോറും ഉള്ളിൽ ആകാംഷ കൂടി വന്നു. ആകാശത്ത് പരുന്ത് കൂട്ടമായി വട്ടം ഇട്ട് പറക്കുന്നു.... കാറ്റിന്റെ വേഗതയിൽ മറ്റു പറവകളും ചെറു കിളികളും പട്ടം പോലെ പാറി നടക്കുന്നു... തിരകളുടെ ശബ്ദം കൂടി കൂടി വരുന്നു.. മുന്നിൽ പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമായ പാമ്പൻ പാലം തെളിഞ്ഞു വരുന്നു.. വാഹനങ്ങൾക്കായുള്ള പാലത്തിലൂടെയാണ് നമ്മുടെ യാത്രയെങ്കിലും സമാന്തരമായിയുള്ള തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ് പാമ്പൻ പാലം. നീല സമുദ്രത്തിൽ വർണ്ണ വിസ്മയം തീർക്കുന്ന ചെറു ബോട്ടുകൾ നയനമനോഹര കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കുന്നു.. പാമ്പാൻ പാലത്തിന്റെ വിസ്മയം ആവോളം ആസ്വദിച്ച് രാമേശ്വരം എന്ന പുണ്യ ഭൂമിയിലേക്ക്.. മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ തമിഴ്നാട് ടൂറിസത്തിന്റെ മുറികൾ ഞങ്ങളെ കത്തിരിക്കുകയായിരുന്നു.. കടൽ തീരത്ത് തന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ മുറികൾ.. യാത്ര ക്ഷീണം വകവെയ്ക്കാതെ കുളിച്ച് വേഷം മാറി ആദ്യം പോയത് ചരിത്ര പ്രസിദ്ധ ശിവക്ഷേത്രം കൂടിയായ രാമനാഥസ്വാമി ക്ഷേത്രത്തിലേക്കാണ്. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണയുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര ത്തിലേക്ക് ഉള്ള വഴികളിലും ഉള്ളിലും വലിയ തിരക്ക് തന്നെയാണ്. ക്ഷേത്രത്തിനു ഒരു വലം വെച്ച് ഭക്ഷണവും കഴിച്ച് തിരികെ മുറികളിൽ എത്തി സുഖ നിദ്ര. ഉറക്കത്തിലും ധനുഷ്കൊടി എന്ന പ്രേത നഗരം തന്നെ എല്ലാവരുടെയും ഉള്ളിൽ ഉണർന്നിരുന്നു.
1964 ഡിസംബർ 22 മുതൽ 25 വരെ വീശിയടിച്ച ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ പട്ടണം. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ ഒരു പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇങ്ങനെയുള്ള ചെറിയ അറിവുകൾ ഒക്കെ ചികഞ്ഞ് അടുത്ത ദിവസം അതിരാവിലെ ഉണർന്ന് യാത്ര ആരംഭിച്ചു.. ക്ഷേത്ര പരിസരത്ത് തിരക്കിന് ഒട്ടും തന്നെ കുറവ് വന്നിട്ടില്ല.. ഞങ്ങളെ പോലെയുള്ള അനേകം ബൈക്ക് റൈഡെയ്‌സും ടൂറിസ്റ്റുകളും ധനുഷ്കൊടിയിലേക്ക് പോകുന്നുണ്ട്..വഴിയുടെ ഇരുവശത്തും നീല നിറത്തിൽ സമുദ്രം പരന്നു കിടക്കുന്നു..കിഴക്കു ഭാഗത്തെ സമുദ്രം ബംഗാൾ ഉൾക്കടലും പടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവുമാണ്. വെള്ളമണൽ പരപ്പുകൾക്കിടെ മരുഭൂമി ശകലങ്ങൾ. ജനവാസമില്ലാത്ത കടൽ പരപ്പ്.
ജീവിതായോധനത്തിനായി അവിടവിടെ ശംഖ് വിറ്റ് ജീവിക്കുന്ന തദ്ദേശവാസികൾ. ഇടക്കിടെ നടന്നുനീങ്ങുന്ന ആട്ടിൻപറ്റങ്ങൾ വരിയും വഴിയും തെറ്റാതിരിക്കാൻ ഇടയന്മാർ വടിയുയർത്തി ചൂളമടിക്കുന്നുണ്ട്. മത്സ്യബന്ധനത്തിനായെത്തിയവരും, മുക്കുവ കുടുംബങ്ങളും എല്ലാം ജീവിതത്തിന്‍ രണ്ട് അറ്റങ്ങൾ മുട്ടിക്കാൻ കഷ്ടപ്പെടുന്നവർ. എന്നാലും ആൾകൂട്ടങ്ങളുടെ വലിയ ആരവമൊന്നുമില്ല. എണ്ണപ്പെട്ടവർ മാത്രം.
ഈ റോഡ് ചെന്നവസാനിക്കുന്നത് ഒരു സ്തൂപത്തിനു ചുറ്റുമാണ്. അതാണു ധനുഷ്ക്കോടി പോയൻറ്. അതിനെ തറകെട്ടി വേർതിരിച്ചിരിക്കുന്നു. വാഹനങ്ങൾ അതുവരെയാണ് പോവുക.കടലിന്റെ സംഗീതത്തിൽ അൽപ്പനേരം അലിഞ്ഞു ചേർന്നു. തിരക്കൊഴിഞ്ഞ ഈ പകൽനേരം ഏകാന്തതയെ പ്രണയിക്കുന്നവർക്ക് ഏറെ പ്രിയങ്കരമാകുമെന്നുറപ്പാണ്. രണ്ട് കടലുകളുടെ സംഗമം മതിവരുവോളം കണ്ടിരുന്നു. പ്രശാന്തസുന്ദരമായ കാഴ്ച്ചകൾക്ക് കടൽ പകരുന്ന ദൃശ്യഭംഗി വർണനാതീതമാണ്. ബംഗാൾ ഉൾക്കടലിൽ വന്നുചേരുന്ന നീലക്കടൽ തിളക്കം സന്ദർശകരിൽ കാഴ്ച്ചയുടെ ലഹരി പടർത്തുന്നുണ്ട്.
ധുനഷ്കോടി എന്ന പേരിനുപിന്നിൽ ധനുസ്സിന്റെ അറ്റം എന്നത്രെ വാക്കർത്ഥം. അതിനുമപ്പുറം രാമനും സീതയും തമ്മിലുള്ള കഥയിലെ ഐതിഹ്യമാണ്. ശ്രീരാമൻ സീതയെ വീണ്ടെടുക്കാനായി വാനര സൈന്യത്തിന്റെ സഹായത്തോടെ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇവിടെനിന്നാണെന്നാണ് ഐതിഹ്യം. ഇവിടെ നിന്നും ഞങ്ങൾ ഇനിയും പോകുന്നത് കന്യാകുമാരിയിലേക്കാണ്.. പോകും വഴി രാമേശ്വരത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച്ചയാണ് മിസൈല്‍ മനുഷ്യന്റെ ഓർമ മന്ദിരം. മുൻ രാഷ്ട്രപതി അബുൽകലാമിന്റെ സ്മൃതിമണ്ഡപം. 'കലാമിന്റെ ഭവനം' എന്ന് നാമകരണം ചെയ്ത് കലാമിന്റെ സ്മരണക്കായി ഉണ്ടാക്കിയ ആ സമുച്ചയത്തിനു മുന്നിൽ ഞങ്ങൾ വണ്ടി നിർത്തി. അബുൽകലാം മ്യൂസിയവും അദ്ദേഹത്തിന്റെ കല്ലറയുമാണ് ഇവിടെ കാണാനുള്ളത്. കലാമിന്റെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയവയുൾപെടെയുള്ള പുസ്തകങ്ങളുടെ ശേഖരം പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രപതിയാകുന്നതിനുമുമ്പും പിമ്പും അദ്ദേഹത്തിനു ലഭിച്ച അംഗീകാരങ്ങൾ, പുരസ്കാരങ്ങൾ, നമ്മുടെ അഭിമാനമായിരുന്നു അദ്ദേഹമെന്ന് ഓരൊ കാഴ്ച്ചകളും നമ്മോട് പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്തൂപവും ഉയർത്തി നിർത്തിയ ഒരു മിസൈലും കെട്ടിടത്തിനു പിറകിലായിട്ടാണ്.
മനുഷ്യചിന്തക്ക് ചൂട് പകർന്ന ഒരു ധിഷണാശാലിയുടെ ജീവിതത്തെ നമുക്കിവിടെ വായിച്ചെടുക്കാം. വിദ്യാർഥികൾക്ക് ഇവിടെനിന്ന് പകരാൻ ഏറെ അറിവുകളുണ്ട്.
കന്യാകുമാരിയിലേക്കുള്ള യാത്ര തൂത്തുകൊടി, തിരുനെൽവേലി വഴിയാണ്.. ഹൈവേ പിന്നിട്ട് തൂത്തുകൊടിയിലെ ഉപ്പുപാടത്തിനു നടുവിലൂടെ ഒരു യാത്രയും തിരുനെൽവേലി ഹൽവയുടെ സ്വാദുo ഒരു അനുഭവം തന്നെയാണ്. രാത്രിയോടെ കന്യാകുമാരിയിൽ എത്തിയ ഞങ്ങളുടെ താമസം മലങ്കര ഭവനിൽ ആയിരുന്നു.. പിറ്റേന്ന് സൂര്യോദയമാണ് ലക്ഷ്യം. ഗൂഗിളിന്റെ സഹത്തോടെ ഉദയ സമയം മനസിലാക്കി അലാറം വെച്ചു. സൂര്യൻ ഉറക്കം ഉണർന്ന് വരുമ്പോഴേക്കും കടലോരത്ത് ഇടം പിടിച്ചു. ഞായറാഴ്ച ആയതിനാൽ സമീപത്തുള്ള പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ട്. തിരക്ക് കൂടി വരുന്നു.. എല്ലാവരുടെയും ഫോണുക്കൾ ആകാശത്തിലേക്ക് ഉയർന്നു. ഒരു ചുവന്ന പൊട്ട് കടലിൽ നിന്ന് ഉയർന്ന് മേഘങ്ങളെ കീറി മുറിച്ചു പ്രഭ ചൊരിഞ്ഞു.. ബൈക്കുകളെ കൂട്ടാതെ ഞങ്ങൾ വിവേകാനന്ത പാറയിലേക്ക് പോകുമോയെന്ന് ഒരു സംശയം വണ്ടികൾക്ക് തോന്നി തുടങ്ങും മുൻപേ ഞങ്ങൾ അവരുടെ അടുത്തെത്തി വാക്സ് മ്യൂസിയത്തിലേക്ക് നീങ്ങി. അകത്തേക്ക് പ്രവേശിക്കാൻ ഉള്ള പാസും എടുത്ത് അകത്തു കടക്കുന്ന ആർക്കും ആദ്യം ദൃശ്യമാകുന്നത് കേരളത്തിന്റെ അഭിമാനമായ രാഷ്ട്രീയക്കാരൻ. ശ്രീ. ഉമ്മൻ ചാണ്ടി സാറിനെയാണ്. ഗാന്ധിജി, നെഹ്‌റു, മദർ തെരേസ, വിജയ്, ഷാരൂഖാൻ തുടങ്ങിയവർ അവിടെ നമ്മുക്കായി കത്തുനിൽക്കുന്നുണ്ട്. ഞായറാഴ്ച ആയതിനാലും ഞങ്ങളുടെ യാത്രയിൽ വിശുദ്ധ കുർബാന പതിവായതിനാലും അടുത്ത ലക്ഷ്യം വി. ദൈവ സഹായം പിള്ളയുടെ പള്ളിയിൽ വി. കുർബാന അർപ്പിക്കുക എന്നതാണ്. ദൈവ നിയോഗം പോലെ ഉച്ചയോടെ അവിടെയെത്തി വി. കുർബാന അർപ്പിക്കുന്നതിനും അവിടം കാണുന്നതിനും സാധിച്ചു. തുടർന്ന് തമിഴ് നാട് കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തൃപ്പരപ്പ് വെള്ളച്ചാട്ടം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു. പ്രസിദ്ധമായ തമ്രഭരണി നദിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അവിടെ സുന്ദരമായ ആ വെള്ളച്ചാട്ടം മതിയാവോളം ആസ്വദിച്ചും അനുഭവിച്ചും തിരികെ ഭവനങ്ങളിലേക്ക്.....
തണ്ടർ സ്ട്രൈക്കേഴ്യ്സ് കുടുംബത്തിൽ നിന്ന് ഈ യാത്രയിൽ സാഹചര്യങ്ങൾ മൂലം പങ്കെടുക്കാൻ കഴിയാത്തവർ, പങ്കെടുത്ത പ്രിയപ്പെട്ട റൈഡേഴ്സ് fr. തോമസ്, ബിജു, ഷിജു,സോണി, റിജോ, നിതിൻ എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും തുടർന്നുള്ള സഹകരണം പ്രതീക്ഷിച്ചും അടുത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകൊണ്ട്.........
സുബിൻ ~