21/01/2014
മലപ്പുറത്തിന് ഇനി ലോകകപ്പും കിനാവുകാണാം:
ഫെഡറേഷന്‍ കപ്പിന് പന്തുരുളുന്ന മലപ്പുറത്തിനും പയ്യനാടിനും ഇതൊരു തുടക്കമാണ്. ഗംഭീര തുടക്കം. ഇങ്ങനെ പോയാല്‍ ഫെഡറേഷന്‍ കപ്പും സന്തോഷ് ട്രോഫിയും നെഹ്റു കപ്പും ഐ.പി.എല്‍ മാതൃകാ ഫുട്ബാളും മാത്രമല്ല, അണ്ടര്‍ 17 ലോകകപ്പ് വരെ മലപ്പുറത്ത് നടത്താം. സൗകര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മാത്രം. കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.ഐ മത്തേര്‍ മനസ്സുതുറക്കുന്നു.
ഫെഡറേഷന്‍ കപ്പിനെ കുറിച്ച്
ഒറ്റവാക്കില്‍ ഗംഭീരം എന്നു പറയാം. നല്ല അന്തരീക്ഷമാണ്. എല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്. കൊച്ചിയിലും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തെ സംബന്ധിച്ചിടത്തോളം എല്ലാം സാധാരണപോലെയാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ നടക്കാറുള്ള അവിടെ പ്രത്യേക ഒരുക്കം ആവശ്യമില്ല. പക്ഷേ, മഞ്ചേരിയുടെ കാര്യം അതല്ല. ഇത്തവണത്തെ ഫെഡറേഷന്‍ കപ്പിന്‍െറ എല്ലാ ആവേശവും മഞ്ചേരിയിലേക്ക് വന്നു. ആരവവും ജനങ്ങളും മുഴുവന്‍ ഇവിടെയാണ്. ഫുട്ബാളിനെ ജീവനുതുല്യം സ്നേഹിക്കുന്ന ജനങ്ങളുടെ നാട്ടിലേക്ക് ദേശീയ ടൂര്‍ണമെന്‍െറത്തുന്നു. ഒരു മൈതാനം ഇവിടെ യാഥാര്‍ഥ്യമാവുന്നു. അത് കായിക താരങ്ങള്‍ക്കായി മുഖ്യമന്ത്രി തന്നെ തുറന്നുകൊടുത്തു. ഇതില്‍പരം എന്ത് വേണം.
പയ്യനാട് സ്പോര്‍ട്സ് കോംപ്ളക്സ് മൈതാനം എങ്ങിനെ?
മഞ്ചേരിയുടെ സാഹചര്യങ്ങള്‍ വെച്ചുനോക്കിയാല്‍ മികവുറ്റ ഗ്രൗണ്ടാണിത്. അവിടെ ഇനിയും വിപുലീകരണ പ്രവൃത്തികള്‍ നടക്കാനുണ്ട്. സ്ഥിരം ലൈറ്റ് സംവിധാനമില്ല. അത് സ്ഥാപിക്കുമെന്ന് സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഫ്ളഡ്ലിറ്റില്ലാത്തതിനാല്‍ ചാനലുകള്‍ക്ക് തല്‍സമയ സംപ്രേഷണം നടത്താന്‍ കഴിയില്ല. ഇതൊരു തടസ്സമാണ്.
പയ്യനാട്ട് ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന മത്സരങ്ങള്‍?
ഫെഡറേഷന്‍ കപ്പിനു പിന്നാലെ ഇവിടെ കൂടുതല്‍ ദേശീയ മത്സരങ്ങള്‍ കൊണ്ടുവരും. സന്തോഷ് ട്രോഫി കേരളത്തില്‍ വരുമ്പോള്‍ വേദികളിലൊന്ന് മഞ്ചേരിയാവും. ഐ ലീഗടക്കം ഇവിടേക്ക് പരിഗണിക്കും. ഈ വര്‍ഷം ഐ.പി.എല്‍ മാതൃകാ ഫുട്ബാളും നമ്മുടെ സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. അതും കൊച്ചിക്കൊപ്പം മഞ്ചേരിയില്‍ പ്രതീക്ഷിക്കാം. തത്സമയ സംപ്രേഷണം നടത്താനുള്ളതിനാല്‍ സ്ഥിരം ലൈറ്റ് സംവിധാനം വരണമെന്ന് മാത്രം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ വേദികളില്‍ മഞ്ചേരിയെയും പ്രതീക്ഷിക്കുന്നത് അതിമോഹമാവുമോ?
ഞാന്‍ പറഞ്ഞല്ളോ, മഞ്ചേരിയുടെ സാഹചര്യങ്ങളെപ്പറ്റി. മലപ്പുറത്തുകാര്‍ വലിയ ഫുട്ബാള്‍ കമ്പക്കാരാണ്. ഇവിടെ സംസ്ഥാന മത്സരങ്ങള്‍ നടത്തിയാല്‍ത്തന്നെ കാണികള്‍ നിറയും. പക്ഷേ, ലോകകപ്പെന്ന് പറയുമ്പോള്‍ ഇന്ത്യക്ക് പുറത്ത് നിന്ന് കളിക്കാരും കാണികളും ഒഫിഷ്യല്‍സും മാധ്യമപ്രവര്‍ത്തകരുമൊക്കെയായി ധാരാളം പേരത്തെും. അവര്‍ക്ക് താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പരിസരത്ത് വേണം. മഞ്ചേരിയിലെ ഗാലറിയില്‍ 20,000 പേര്‍ക്ക് പോലുമിരിക്കാനുള്ള സൗകര്യം ഇപ്പോഴില്ല. ലൈറ്റിനെപ്പറ്റി നേരത്തെ ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യങ്ങളിലെല്ലാം മാറ്റം വന്നാല്‍ തീര്‍ച്ചയായും മലപ്പുറത്ത് ലോകകപ്പ് നടത്തുന്നതില്‍ കേരള ഫുട്ബാള്‍ അസോസിയേഷന് സന്തോഷമേയുള്ളൂ. അങ്ങനെയൊരു നിര്‍ദേശം അഖിലേന്ത്യാ ഫെഡറേഷന് മുന്നില്‍ വെക്കാനും മടിയില്ല.
എന്നാണ് കേരളത്തിന് ഒരു ഐ ലീഗ് ടീമുണ്ടാവുക?
അടുത്ത സീസണില്‍ കേരളത്തിന്‍െറ ടീം ഐ ലീഗ് കളിക്കും. ആരായിരിക്കും അതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. കേരളത്തിന്‍െറ ടീമിനെ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യംകാട്ടി നിരവധി പേര്‍ കെ.എഫ്.എയെ സമീപിക്കുന്നുണ്ട്. എല്ലാറ്റിന്‍െറയും അടിസ്ഥാനപ്രശ്നം പണമായിരുന്നു. ആ ബുദ്ധിമുട്ട് പരിഹരിക്കപ്പെടുന്നതിനാല്‍ ബാക്കി കാര്യങ്ങള്‍ നോക്കിയാല്‍ മതി. അടുത്ത ഐ ലീഗ് ഒന്നാം ഡിവിഷനില്‍ കേരളം കളിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ പ്രഫഷനല്‍ ലീഗില്‍ കളിപ്പിക്കേണ്ടതില്ളെന്ന് എ.ഐ.എഫ്.എഫ് തീരുമാനിച്ചത് എസ്.ബി.ടി, ഒ.എന്‍.ജി.സി, എയര്‍ഇന്ത്യ എന്നിവക്കെല്ലാം തിരിച്ചടിയായിരിക്കുകയാണല്ളോ?
അത് എ.ഐ.എഫ്.എഫിന്‍െറ തീരുമാനമല്ല. പ്രഫഷനലിസം ശക്തിപ്പെടുത്തി അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) കൊണ്ടുവന്ന നിയമമാണിത്. ഇത്തരം സ്ഥാപനങ്ങള്‍ കമ്പനിയുണ്ടാക്കണം. എസ്.ബി.ടിക്കും ഒ.എന്‍.ജി.സിക്കുമെല്ലാം ഓരോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് ഐ ലീഗിലുള്‍പ്പെടെ കളിക്കാം. ഇക്കാര്യത്തില്‍ എ.ഐ.എഫ്.എഫിന് യാതൊന്നും ചെയ്യാനില്ല.
എന്തായി കേരള പ്രീമിയര്‍ ലീഗ്?
ഒരുക്കങ്ങള്‍ ഉഷാറായി മുന്നോട്ടു പോവുന്നു. ഫെഡറേഷന്‍ കപ്പിന്‍െറ തിരക്ക് കഴിഞ്ഞാല്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
കെ.പി.എല്‍ മാര്‍ച്ച് അവസാനത്തോടെ ആംരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സരങ്ങള്‍ മഞ്ചേരിയിലും നടത്താവുന്നതാണ്.
ഐ.പി.എല്‍ മാതൃകാ ഫുട്ബാള്‍ നടക്കുമോ?
തീര്‍ച്ചയായും. ഒരു ടീം കേരളത്തിന് ലഭിക്കും. അതിനാല്‍ സംസ്ഥാനത്ത് മത്സരങ്ങളുമുണ്ടാവും. വിഖ്യാത താരങ്ങള്‍ പന്ത് തട്ടുന്നത് നമുക്ക് നേരിട്ട് കാണാം.
കെ.എഫ്.എയും കേരള ഫുട്ബാളും പിന്നെ മലപ്പുറവും
താങ്കള്‍ കെ.എഫ്.എ പ്രസിഡന്‍റായ ശേഷം ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് വലിയ കാര്യമല്ളേ?
സന്തോഷ് ട്രോഫി, ഫെഡറേഷന്‍ കപ്പ് എന്നിവയാണ് പ്രധാനമായും നമുക്ക് ലഭിച്ചത്. ഇന്ത്യ-ഫലസ്തീന്‍ സൗഹൃദ മത്സരവും കൊച്ചിയില്‍ നടന്നു. ഇതിന്‍െറ ക്രെഡിറ്റ് എനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പറയുന്നില്ല. ഒരു ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞുവെന്നത് ശരിയാണ്. അതിന് കാരണം ഈ രംഗത്തെ പരിചയമായിരിക്കാം. 1965ല്‍ ആദ്യമായി ഒരു അഖിലേന്ത്യാ ടൂര്‍ണമെന്‍റ് ഞാനുള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ സംഘടിപ്പിച്ചു. അന്ന് ചെറുപ്പമായിരുന്നു. പല തവണ നെഹ്റു കപ്പും നടത്താനായി. മരത്തിന്‍െറ ഗാലറിയാണ് മുന്‍കാലങ്ങളില്‍ ഒരുക്കിയത്. ലോകത്തെ ഏറ്റവും വലിയ താല്‍ക്കാലിക ഗാലറിയായിരുന്നു അത്.
പ്രധാന ടൂര്‍ണമെന്‍റുകള്‍ വല്ലതും കേരളത്തിന് ഉടന്‍ ലഭിക്കുമോ?
ഈ വര്‍ഷത്തെ നെഹ്റു കപ്പ് നമുക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കൊച്ചിയാണ് വേദിയായി ഉദ്ദേശിക്കുന്നത്.
സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മഞ്ചേരിക്കും ഒരു കൈ നോക്കാം.
കേരള ഫുട്ബാളിന്‍െറ ഭാവി?
ശോഭനമായിരിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ്. സ്കൂളുകളും കോളജുകളും ഉണരാത്തതായിരുന്നു പ്രധാനപ്രശ്നം. അത് തീര്‍ന്നു. ഇപ്പോള്‍ സ്കൂള്‍ തലത്തില്‍ ധാരാളം മത്സരങ്ങള്‍ നടക്കുന്നുണ്ട്. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പും രണ്ടാഴ്ച മുമ്പ് കേരളത്തില്‍ നടത്തി. സംസ്ഥാനത്തെ സര്‍വകലാശാല ടീമുകള്‍ തന്നെ ഫൈനലിലുമത്തെി. സ്റ്റേറ്റ് സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞദിവസം ആരംഭിച്ചു. 142 സ്കൂളുകളാണ് ഇതിന്‍െറ ഭാഗമാവുന്നത്.
കെ.എഫ്.എയുടെ പദ്ധതികള്‍?
ഗ്രാസ്റൂട്ട് ഡെവലപ്മെന്‍റ് പ്രോഗ്രാമാണ് പ്രധാനം. ഇതിന്‍െറ ഭാഗമാണ് സ്റ്റേറ്റ് സ്കൂള്‍ ചാമ്പ്യന്‍ഷിപ്പ്. കേരളത്തിന്‍െറ ഫുട്ബാള്‍ വളര്‍ച്ചക്ക് മാധ്യമങ്ങള്‍ക്ക് ഏറെ ചെയ്യാന്‍ കഴിയും. രാംകോ കമ്പനിയാണ് ഇപ്പോള്‍ കേരള ടീമിന്‍െറ സ്പോണ്‍സര്‍മാര്‍. ഇതുപോലെ നിരവധിയാളുകള്‍ വലിയ താല്‍പര്യം കാണിച്ച് മുന്നോട്ടുവരുന്നുണ്ട്. അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യക്ക് ലഭിച്ചത് വലിയ കാര്യമാണ്. അത് കേരളത്തില്‍ വരുന്നത് അതിലും വലിയ കാര്യം. ഐ.പി.എല്‍ മാതൃകാ ഫുട്ബാളും നടക്കും. എല്ലാം പുതിയ തലമുറക്ക് വലിയ പ്രചോദനമാവും.
മലപ്പുറം രാജ്യത്തിന്‍െറ ഫുട്ബാള്‍ ഭൂപടത്തില്‍ ഇടംപിടിക്കുകയല്ലേ?
സംശയമെന്ത്? മലപ്പുറത്തിന് വലിയ ഉണര്‍വാണുണ്ടാവുന്നത്. മലപ്പുറം ഉണര്‍ന്നാല്‍ കേരളവും ഉയിര്‍ത്തെഴുന്നേല്‍ക്കും. അത് ഇന്ത്യന്‍ ഫുട്ബാളിന് തന്നെ അനുകൂലമായി ഭവിക്കും. ഫുട്ബാള്‍ സാധാരണക്കാരന്‍െറ കളിയാണ്. അത് ഫെഡറേഷന്‍ കപ്പിലൂടെ ഓരോ മലപ്പുറത്തുകാരന്‍െറയും ഹൃദയത്തിലേക്ക് നേരിട്ടത്തെുകയാണ്.
Courtesy: Madhyamam