30/10/2020
ഒരു തിരിഞ്ഞുനോട്ടം.....
ഞാൻ രതീഷ് കെ രവീന്ദ്രൻ.2000 മാണ്ടിലാണ് കോട്ടയത്തുള്ള Dr. KP നടരാജ് നേതൃത്വം നൽകുന്ന yao Lan kung fu School ൽ ചേർന്നു പഠിക്കാനാരംഭിച്ചത്. നീണ്ട 20 വർഷങ്ങളുടെ ആയോധ കലാജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നേടാൻ കഴിഞ്ഞത് ഒരു സർവ്വകലാശാലയ്ക്കും നൽകാനാവാത്ത, വിലമതിക്കാനാവാത്ത കാര്യങ്ങളാണ്. അതിലേറ്റവും പ്രധാനപ്പെട്ടത് നാം ജീവിതത്തിൽ പുലർത്തേണ്ട സത്യസന്ധതയാണ്. പൊതുവേ ആളുകൾ കരുതുന്നത് വിദ്യാഭ്യാസം ജോലി നേടാനുള്ള ഉപാധിയാണ് എന്നതാണ്. എന്നാൽ ജീവിത മൂല്യങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ സർവ്വകലാശാലകളും, സ്കൂളുകളും അത്രകണ്ട് വിജയിച്ചിട്ടില്ല എന്നതാണ് സത്യം .അതിൻ്റെ തെളിവുകളാണ് നാമിന്നു കാണുന്ന എല്ലാ ക്രമരാഹിത്യങ്ങളും. സാമൂഹ്യ പ്രതിബദ്ധത എന്നത് വെറുമൊരു രാഷ്ട്രീയ മുദ്രാവാക്യമായിത്തീർന്നിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഡോ.കെ.പി.നടരാജിനെപ്പോലെയുള്ള ഗുരുക്കന്മാർ പ്രസക്തരാവുന്നത്. തൻ്റെ സമ്പാദ്യമെല്ലാം ആയോധന കലയുടെ ഉന്നമനത്തിനായി സമർപ്പിച്ച ഈ മനുഷ്യനോട് നാമോരോരുത്തരും കടപ്പെട്ടിരിക്കുന്നു. ഈ ലോകത്തിൽ എനിക്കൊരു റോൾ മോഡൽ ഉണ്ടെങ്കിൽ അത് അദ്ദേഹമാണ്. നാട്യങ്ങളില്ലാത്ത മനുഷ്യൻ, അദ്ദേഹത്തോട് ഇടപെടുന്നവരോടും , എന്തിന് ? ഉപയോഗിക്കുന്ന വസ്തുക്കൾ പോലും അദ്ദേഹത്തെ സ്നേഹിച്ചു പോകും. ഉപയോഗിക്കുന്ന പേന പോലും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടാവാം. ആ ചെറിയ വസ്തുവിനോടു പോലും അദ്ദേഹം പ്രകടിപ്പിക്കുന്ന കരുതലും സ്നേഹവും അത്രയ്ക്കും മാതൃകാപരമാണ്. ലാപ് ടോപ്പും , ഫോണുമെല്ലാം തൊടുന്നത് കണ്ടാൽ അദ്ദേഹം അവയെ പ്രണയിക്കുന്നുണ്ടെന്നു തോന്നിപ്പോകും. മറ്റുള്ളവരെക്കുറിച്ച് ഇത്രയേറെ കരുതലുള്ള ഒരു മനുഷ്യനെ ആർക്കാണ് മറക്കാനാവുക. എൻ്റെ ജീവിത വീക്ഷണം പോലും അദ്ദേഹം മാറ്റിമറിച്ചു.
എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യമാണ്. വളരെ പെട്ടെന്ന് തീരുമാനമെടുക്കുകയും അതു എത്ര വലിയ കഠിനമായ പ്രവർത്തിയാണെങ്കിലും അദ്ദേഹം പൂർത്തീകരിക്കുകയും ചെയ്യും.
ഏപ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയും, '
പുതിയ വിഷയങ്ങൾ കണ്ടെത്തുകയും പ്രസ്തുത വിഷയത്തിൽ അക്കാഡമിക്കലായിത്തനെ പഠനം പൂർത്തീകരിക്കുകയും ചെയ്യും. അയോധന കലാ പരിശീലനവും പഠനവും എല്ലാം കഴിഞ്ഞ് അദ്ദേഹം എപ്പോഴാണ് ഉറങ്ങാൻ പോകുന്നത് എന്ന് ഞാൻ അത്ഭുതം കൂറിയിട്ടുണ്ട്. ആയോധന കലകൾക്കു പുറമേ സൈക്കോളജി, ഹിപ്നോട്ടിസം, റെയ്ക്കി, പാസ്റ്റ് ലൈഫ് തെറാപ്പി, പ്രാണിക് ഹീലിംഗ്, Law of attraction തുടങ്ങിയ വിഷയങ്ങളിൽ സർട്ടിഫൈഡ് പ്രാഗൽഭ്യം. അറിവ് അന്വേഷിക്കുന്നവർക്കു മുന്നിൽ മഹാമേരു പർവ്വതം പോലെ ഉയർന്നു നിൽക്കുന്ന ഒരു ആയോധന കലാവിദഗ്ധനെ ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. സ്വയം ഒരു തികഞ്ഞ ആളായി അദ്ദേഹം ഒരിക്കലും പെരുമാറിയിട്ടില്ല. അദ്ദേഹത്തിനറിയാത്ത, എന്നാൽ നമുക്കറിയാവുന്ന കാര്യങ്ങൾ ജിജ്ഞാസയോടെ ചോദിച്ചു മനസ്സിലാക്കുമ്പോൾ ആ മുഖത്ത് ഞാൻ കണ്ടത് 'ഓ അങ്ങനെയോ' എന്നു നിഷ്കളങ്കമായി ചോദിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ഭാവങ്ങളാണ്. അദ്ദേഹത്തിൻ്റെ രതീഷേ എന്ന അഭിസംബോധനക്ക് പാത്രമാവാൻ കഴിഞ്ഞത് മാത്രം വലിയ ഭാഗ്യമായി കരുതുന്നു.
ആരെയും ഒരു വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും വേദനിപ്പിക്കാത്ത, എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന , ഗുരുവാണ് സി ഫു.
കൂടെ നിൽക്കുന്നവരെ കൈ പിടിച്ചുയർത്തിയിട്ടുണ്ട് എന്നും ... പക്ഷേ അത് പാത്രമറിഞ്ഞേ ചെയ്യൂ...
അദ്ദേഹം കൈ പിടിച്ചുയർത്തിയ ഒരുവനാണ് ഞാനും. ഞാനത് ഇനിയും നിങ്ങളാട് പങ്കുവച്ചില്ലെങ്കിൽ അതു വലിയ നന്ദികേടാവും.
അദ്ദേഹത്തിൻ്റെ സ്റ്റുഡൻറും സഹോദരനുമായ സി ഫു സന്തോഷ് കുമാറിലൂടെ നിരവധി പരിവർത്തനങ്ങൾ എൻ്റെ ജീവിതത്തിലുണ്ടായി.
21-ാം നൂറ്റാണ്ടിൻ്റെ ആയോധനകലയായ കിക് ബോക്സിംഗിൽ ഒരു മലയാളിക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന 'അന്താരാഷ്ട്ര മത്സരത്തിലെ ചീഫ് ജഡ്ജിൻ്റെ ചെയറിലേക്ക് എന്നെ സി ഫു കൈ പിടിച്ചുയർത്തി . അത്രയും ഭാരിച്ച ഒരു ഉത്തരവാദിത്തം നിർവ്വഹിക്കാൻ എനിക്കാവുമെന്ന് അറിയാവുന്ന ഒരേ ഒരാൾ അദ്ദേഹമായിരിക്കണം. ജഡ്ജിംഗ് പാനലിൽ ഉണ്ടെന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ ഇനിയും വിട്ടുമാറ്റിയിട്ടില്ല. പതിറ്റാണ്ടുകൾ നീണ്ട ' പരുവപ്പെടു'ത്തലുകളിലൂടെ , കൃത്യമായ.. സമയോചിതമായ ഇടപെടലുകളിലൂടെ... ഇന്ത്യയ്ക്ക് നീതിപൂർവ്വവും, കൃത്യതയോടെയും കാര്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള ഒരു ഡസനിലധികം ഇൻറർനാഷണൽ റഫറിമാരെ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്ന് അദ്ദേഹം ഇക്കാലം കൊണ്ട് വാർത്തെടുത്തിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം മാസ്റ്റർമാരും സ്വയം ഇൻ്റർനാഷണലായി അവരോധിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ അതിനു പകരം തൻ്റെ സ്റ്റുഡൻറ്സിനെ ആ തലത്തിലേക്കുയർത്തിയ എത്ര പേരുണ്ട് Dr. KP നടരാജല്ലാതെ? .... എൻ്റെ പിന്നാലെ വരുന്നവർ എന്നെക്കാൾ മിടുക്കരാണെന്നെനിക്കുറപ്പുണ്ട്. കാരണം അവർ കെ.പി.നടരാജിൻ്റെ കുട്ടികളാണ്. 2020 February ൽ 9 രാജ്യങ്ങൾ പങ്കെടുത്ത ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിൽ ചീഫ് ജഡ്ജായി വെറുമൊരു നാട്ടിൻ പുറത്തുകാരനായ ഞാനെത്തിയപ്പട്ടെങ്കിൽ അതിൽ എൻ്റെ ആകെയുള്ള സംഭാവന ഞാൻ അദ്ദേഹത്തെ 'തിരിച്ചറിഞ്ഞു' എന്നതു മാത്രമായിരുന്നു. മാർഷ്യൽ ആർട്ടിലും സ്പോർട്ട്സിലും എന്നെപ്പോലെ നിരവധി പേർക്ക് ഒരു ഐഡൻറിറ്റി ഉണ്ടാക്കിത്തന്നത് സി ഫു കെ.പി.നടരാജ് എന്ന പേരുള്ള ദൈവതുല്യനായ മനുഷ്യനാണ്. അദ്ദേഹം പഠിപ്പിച്ച ജീവിത മൂല്യങ്ങളും പാഠങ്ങളും, ബന്ധങ്ങളുടെ വിലയും താരതമ്യം ചെയ്തു നോക്കുമ്പോൾ ചീഫ് ജഡ്ജ് പദവിയൊക്കെ എത്ര നിസ്സാരം....
നിർമ്മാണമേഖലയിൽ ഇ.ശ്രീധരൻ എങ്ങനെ നാടിന് ഗുണകരമായിരിക്കുന്നുവോ, അതു പോലെ ഒരു പക്ഷേ അതിലധികം ആയോധന/കായിക മേഖലകൾക്ക് ഡോ.കെ.പി.നടരാജ് എന്ന വ്യക്തി ഒരു മുതൽക്കൂട്ടാണ്. അത് പക്ഷേ നമ്മുടെ സർക്കാരുകളോ , പൊതു സമൂഹമോ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. ഇത്തരം വ്യക്തികളെ ശരിയായി തിരച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നതിനു പകരം അവരുടെ കാലശേഷം മഹാനായിരുന്നു എന്നു പറയുന്നതു കൊണ്ട് സമൂഹത്തിനെന്തു ഗുണം?
രതീഷ് കെ. രവീന്ദ്രൻ
International Referee/Judge - WAKO (World Association)