03/09/2025
കൗമാര കുതൂഹലങ്ങളിലൂടെ പിൻസഞ്ചാരം നടത്തിയാൽ ക്ലാവ് പിടിക്കാതെ അതേ തിളക്കത്തിൽ ചില്ലുകൂടുകളിലിരിക്കുന്ന ഓർമകളുണ്ട്. ഫസ്റ്റ് പ്രീഡിഗ്രി കാലം... 1978... കോളേജ് തുടങ്ങി രണ്ടാം മാസം ഓണത്തിന് മുന്നോടിയായി പീരങ്കി മൈതാനത്തു ഭാരത് സർക്കസ് വന്നു. പട്ടണത്തിലൊക്കെ പരിചയമാവുന്നതേയുള്ളൂ,, കോളേജിന്റെ മുകളിലെ നിലയിൽ നിന്നാൽ ചെറിയ ടെൻ്റുകളിലേക്ക് സർക്കസ് വേഷത്തിൽ ആളുകൾ പോകുന്നതുംവരുന്നതുമൊക്കെ കാണാം. സിംഹത്തിന്റെയും കടുവയുടെയും അലർച്ചയും ഡ്രമ്മിൻ്റെയും സാക്സോഫോണിൻ്റെയും ജീപ്പിൻ്റെയും മരണക്കിണറിലെ ബൈക്കിൻ്റേയും ശബ്ദങ്ങൾ കേൾക്കാം. പണ്ട് മുതലേ സർക്കസ് വരുമ്പോൾ ഒരു ഫ്ലാഷ്ലൈറ്റ് ബീം നീരാവിലെ ഞങ്ങളുടെ തെങ്ങിൻ്റെയൊക്കെ മുകളിൽക്കൂടി ഇങ്ങനെ കറങ്ങി അടിച്ചു കൊണ്ടിരിക്കും. ചെറുതിലേ അത് ഞങ്ങളുടെ വീടുവരെ മാത്രമേ വരൂ എന്നാണ് കരുതിയിരുന്നത്. സർക്കസ് കാണുക എന്ന കടുത്ത ആഗ്രഹത്തെ ഗൃഹാന്തരീക്ഷം നിഷ്ക്കരുണം നുള്ളിക്കളഞ്ഞു. ആദ്യമായി ക്ലാസ് കട്ട് ചെയ്തത് സർക്കസ് കാണാനാണ്. സെക്കൻഡ് ഗ്രൂപ്പെടുത്ത് ഡോക്ടറാവുക എന്ന മോഹത്തിന്റെ ശവപ്പെട്ടിയിൽ അടിക്കപ്പെട്ട ആദ്യത്തെ ആണി. അതൊരു ഐശ്വര്യമുള്ള തുടക്കമായിരുന്നു. തുടർന്ന് തീയറ്ററിൽ നിന്ന് ഇടയ്ക്കൊക്കെ കട്ട് ചെയ്ത് ക്ലാസിലേക്ക് പോകുന്ന അവസ്ഥയിലേക്ക് വന്നു. 75 പൈസാ ടിക്കറ്റിൽ ഗ്യാലറിയിൽ ഇരുന്നാണ് സർക്കസ് കണ്ടത്. ആരെങ്കിലും കണ്ടിട്ട് വീട്ടിൽ പറയുമോ എന്ന ഭയമുണ്ടായിരുന്നു. എങ്കിലും ഭക്തിയോടെ കണ്ടാസ്വദിച്ചു. ഹൃദയം പ്രേമസുരഭിലമായി. അതിലെ മുംതാസ് എന്ന ട്രപ്പീസ് കളിക്കാരിയോട് കടുത്ത പ്രണയം തോന്നി. ഊണ് കഴിക്കാൻ വീട്ടിൽ നിന്നും ഒരു രൂപ തരുമായിരുന്നു എസ്.എൻ.കോളേജ് ക്യാൻ്റീനിൽ അന്ന് ഊണിന് 85 പൈസ. എന്തായാലും ഉച്ചപ്പട്ടിണിയിലും മുംതാസ് ഭാവനാ സാമ്രാജ്യത്തിലെ രാജകുമാരിയായി വിരാജിച്ചു. ഓണാവധി തുടങ്ങിയ ശനിയാഴ്ച തയ്ക്കാൻ കൊടുത്ത ഓണക്കോടി പാൻ്റും ഷർട്ടും വാങ്ങാനും തലമുടി വെട്ടിക്കാനുമൊക്കെയായി ടൗണിലേക്ക് പോകാൻ അനുമതിയായി. 32 ഇഞ്ച് ബെൽ ബോട്ടം പാന്റും വലിയ കോളറും ബെൽബോട്ടം ഹാഫ് സ്ലീവുമുള്ള ഷർട്ടും ആദ്യമായി വലിയ സമരങ്ങളിലൂടെ നേടിയെടുത്തതാണ് പിന്നെ മുടി സ്റ്റെപ് കട്ടിംഗ് രണ്ടാമതായും. ജിയാജീ സ്യൂട്ടിംഗ്സിൽ നിന്നുമാണ് അമ്മ തുണി വാങ്ങിത്തന്നത്. തയ്ക്കുന്നത് അക്കാലത്തെ ഏറ്റവും ഫാഷൻ തയ്യൽക്കടയായ കുങ്ഫൂ ടെയ്ലേഴ്സിൽ. ശങ്കേഴ്സ് ആശുപത്രി കഴിഞ്ഞ് ഏലിയാമ്മാമാത്യൂ പെട്രോൾ പമ്പിൻ്റെ വശത്ത് താഴെയായി ബ്രൂസ് ലീയുടെ ഒരു ചിത്രമൊക്കെ വരച്ചുവച്ച ഓടുമേഞ്ഞ കട. വലിയ ഫാഷനബിളായ, 'റ' മീശയൊക്കെയുള്ള, പ്രേം എന്നൊരാളാണ് മെയിൻ ടെയ്ലർ. വലിയ ഗൗരവമാണ്. ചുണ്ടിലെ സിഗരറ്റ് കൈകൊണ്ട് തൊടാതെയാണ് അളവെടുപ്പൊക്കെ. ചാരം തനിയെ വീഴുകയാണ്. തയ്ക്കാൻ കൊടുത്തപ്പോൾ കടപ്പാക്കടയുള്ള ഒരു സുഹൃത്താണ് കൂടെ വന്നത്. അവനോട് ചിരിച്ചുകൊണ്ട് പ്രിയയിലെ അമിതാഭ് ബച്ചൻ സിനിമ ത്രിശൂലിൻ്റെ കാര്യമൊക്കെ പറയുന്നുണ്ട്. ഒരു കാർഡിൽ നമ്മുടെ പേരെഴുതി ഒരു നമ്പരൊക്കെ ഇട്ട് തുണികളുടെ ചെറുകഷണങ്ങൾ സ്റ്റാപ്ലർ അടിച്ചു തന്നതൊക്കെ ആദ്യത്തെ അനുഭവം. ഷർട്ടിന് ഏഴു രൂപ പാൻ്റിന് 13 രൂപ. തയ്യൽക്കൂലി അങ്ങനെയാണെന്നാണ് ഓർമ. തുണി തയ്ച്ചത് വാങ്ങാൻ പോകുമ്പോൾ ചിന്നക്കടയിൽ വച്ച് സൈക്കിളിൽ വരുന്ന ലവനെ കണ്ടു. ലവന്റെ സൈക്കിളിന് പിന്നിലിരുന്നാണ് കുങ്ഫു വിലേക്ക് പോയത്. പ്രേം ഗൗരവത്തിൽ മൈൻ്റ്പോലും ചെയ്യുന്നില്ല. വേറൊരാൾ കാർഡ് വാങ്ങി നോക്കിയിട്ട് തുണി കണ്ടുപിടിച്ച് 'കുങ്ഫു ടെയ്ലേഴ്സ് ' എന്നെഴുതിയ കവറിലിട്ട് വീണ്ടും ന്യൂസ് പേപ്പർ കൊണ്ട് പൊതിഞ്ഞു നൂലിട്ട് കെട്ടിത്തന്നു. അപ്പോൾ ലവൻ:- നമുക്ക് ഗ്രാൻഡിൽ പോയാലോ? മോർണിംഗ് ഷോ ഉണ്ട്. തച്ചോളി അമ്പു! മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം. ശിവാജി ഗണേശനൊക്കെ അഭിനയിക്കുന്നു. കയ്യിൽ വണ്ടിക്കൂലി കഴിഞ്ഞാൽ കൃത്യം അഞ്ചുരൂപ. സ്റ്റെപ്കട്ടിങ് ചെയ്യാനായി സമരം ചെയ്ത് നേടിയതാണ്. അതൊക്കെ ശരിയാക്കാം എന്ന് ലവൻ. അങ്ങനെ സിനിമയുടെ പ്രലോഭനത്തിന് മുന്നിൽ അടിയറവ്. പിന്നെ ജീവിതത്തിൽ ആദ്യമായാണ് മോണിംഗ്ഷോ കാണാൻ പോകുന്നത്. ഗ്രാൻഡിൽ ഫസ്റ്റ് ഷോയും മാറ്റിനിയും വീട്ടുകാരോടൊപ്പം കണ്ടിട്ടുണ്ട്. ഫസ്റ്റ് ക്ലാസിന് മൂന്നു രൂപ. ലവൻ എൻ്റെ കയ്യിലെ 5 രൂപാ വാങ്ങിയിട്ട് രണ്ട് ടിക്കറ്റ് എടുത്തിട്ട് രണ്ട് രൂപ തിരികെ തന്നു. അന്ന് ഗ്രാൻ്റ് എയർകണ്ടീഷൻ ചെയ്തിട്ടില്ല. സ്ക്രീനിനൊക്കെ മാറ്റം വരുത്തിയെന്ന് തോന്നുന്നു. കർട്ടൻ നേരത്തെ പൊങ്ങി നിൽക്കുകയാണ്. കൊല്ലംകാരുടെ ആത്മാവിൽ അലിഞ്ഞുചേർന്ന, വെഞ്ച്വേഴ്സ് (Ventures) ഇൻസ്ട്രമെന്റൽ ബാന്റിന്റെ കർട്ടൻ പൊങ്ങുന്ന മ്യൂസിക് കേൾക്കാൻ പറ്റിയില്ല എന്നതിൽ ചെറിയ നിരാശ. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ അടുത്ത പ്രശ്നം മുടിവെട്ടാൻ പൈസയില്ല. വീടിനടുത്തുള്ള കടയിലായിരുന്നെങ്കിൽ 60 പൈസ മതി. വീട്ടിൽ പട്ടാളഭരണം ആയതുകൊണ്ട് അതില്ലാതെ ചെല്ലാനും പറ്റില്ല. ലവൻ കാലുമാറി. കെഞ്ചി ചോദിച്ചിട്ടും തന്നില്ല. മനസ്സിൽ കടുത്ത സംഘർഷം. ഗ്രാൻഡ് ഓട്ടോമൊബൈൽസിന്റെ വശത്ത് കൂടി മെയിൻ റോഡിലേക്ക് കടക്കുന്ന ഒരു വഴിയുണ്ടായിരുന്നു. അവിടേക്കു നടന്നു. ലവൻ സൈക്കിളുരുട്ടി പിറകെ. എന്തുചെയ്യും എന്നറിയാത്ത ഒരുതരം മന്ദതയിൽ റോഡ് മുറിച്ചു കടക്കാൻ നോക്കുമ്പോൾ ഒരു കാർ വേഗതയിൽ വന്നു ചവിട്ടി തൊട്ടുതൊട്ടില്ലെന്ന മട്ടിൽ നിന്നു . ഒരു പച്ച ഫോക്സ് വാഗൺ ബീറ്റിൽസ് കാർ. ഉപാസന ഹോസ്പിറ്റൽ സ്ഥാപിച്ച ഡോക്ടർ ഭാസ്കരനാണ്. അദ്ദേഹം എന്തോ വഴക്കു പറഞ്ഞു. വ്യക്തമായി കേട്ടില്ല ഒന്നും കേൾക്കില്ല അതാണ് അവസ്ഥ. അപ്പോഴാണ് അവിടെ ഒരു മിറക്കിൾ സംഭവിക്കുന്നത്. ഒരു കടലാസ് കഷണം കാറ്റിൽ ഉരുണ്ടു വന്ന് എൻറെ കാലിൽ തടഞ്ഞിരുന്നു. അത് കയ്യിലെടുത്തു 5 രൂപയുടെ ഒരു പച്ച നോട്ട്. തൊട്ടടുത്തെങ്ങും ആരുമില്ല. ലവനും കണ്ടില്ല. ലവനേയും വിളിച്ചു നേരെ കുമാർ തീയേറ്ററിന് പുറകു വശത്തുള്ള വഴിയിൽക്കൂടി എസ് എം പി പാലസ് റെയിൽവേ ഗേറ്റിന് എതിർവശം ബീച്ച് റോഡിലുള്ള ഇലക്ട്രിക് ഹെയർ കട്ടിംഗ് സലൂണിലേക്ക് പോയി. അതിനു മുൻപ് ഒരു പ്രാവശ്യം ആദ്യമായി അവിടെ പോയിട്ടുണ്ട് എക്സൽസിയറിൽ ട്യൂഷന് പോകുമ്പോൾ മുടി വെട്ടുന്ന ചേട്ടൻ പുറത്തുനിൽക്കുകയാണെങ്കിൽ പരിചയഭാവത്തിൽ ഒന്ന് ചിരിക്കുമായിരുന്നു. അവിടെ വേറൊരാളുടെ മുടി വെട്ടിക്കൊണ്ടിരിക്കുകയാണ് ലവൻ ഇപ്പവരാം എന്ന് പറഞ്ഞ് സൈക്കിളുമെടുത്തു പോയി കുറച്ചു കഴിഞ്ഞു തിരിച്ചുവരുമ്പോൾ എൻ്റെ തലഒരു വാഷ്ബെയ്സിനിൽ വച്ച് തലമുടി ഷാമ്പൂ കൊണ്ട് കഴുകുന്നു. മുടിവെട്ടിയതിന് ശേഷം ഹെയർ ഡ്രയർ അടിക്കുന്നതൊക്കെ ലവൻ കൗതുകത്തോടെ നോക്കുന്നത് കണ്ണാടിയിൽകൂടി കാണാം. കമൽഹാസൻ്റെ കണക്കെങ്ങാനും ആയോ എന്ന പ്രതീക്ഷയിൽ നമ്മളും കണ്ണാടിയിലിങ്ങനെ നോക്കിയിരിക്കുകയാണ്. മോശമില്ല! ആ 32 ഇഞ്ച് ബെൽബോട്ടവുമൊക്കെയിട്ടുകൊണ്ട് സർക്കസ് ഒന്നൂടെ കാണണം. മുംതാസ് ഇംപ്രസ്ഡ് ആവും. ട്രപ്പീസ് കളിക്കുമ്പോൾ മുകളിലിരുന്ന് നമ്മളെ കാണാമല്ലോ. ഉറപ്പായും പ്രണയത്തിലാവും. അന്ന് കടകളിൽ മിക്സിയിൽ ഫ്രൂട്ട് ജ്യൂസ് അടിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അത് അതുവരെ കഴിച്ചിട്ടില്ല. നല്ല വിശപ്പുമുണ്ട്. ക്ലോക് ടവറിന് മുന്നിൽ അന്നൊരു ബസ്സ്റ്റാൻഡ് ഉണ്ടായിരുന്നു. അവിടെയുള്ള കടയിൽ ചോദിച്ചു ഒരെണ്ണം 40 പൈസ. 2 രൂപ കയ്യിലുണ്ടല്ലോ ലവനും ഒരെണ്ണം വാങ്ങി കൊടുത്തു. സമയം മൂന്നു മണിയോളമായി അപ്പോൾ അവൻ "നീ ബീച്ചിൽ പോയിട്ടുണ്ടോ?" ഇല്ല! "നീ സൈക്കിൾ ചവിട്ടാമെങ്കിൽ നമുക്ക് പോകാം. വലിയ ദൂരമില്ല" എന്തായാലും ആഗ്രഹങ്ങൾ ഒന്നും ബാക്കി വയ്ക്കേണ്ട നേരെ ബീച്ചിലേക്ക് വച്ചുപിടിച്ചു. അമ്മയുടെ ഓഫീസ് ആ വഴിയിലാണ് പിഡബ്ല്യുഡി റോഡ്സ് ഡിവിഷൻ. ബീച്ചിന്റെ പ്രലോഭനത്തിൽ അതൊന്നും പ്രശ്നമാക്കിയില്ല. ചന്ദ്രികപ്പാലവും, ടെർമിനസ് തീയറ്ററും, പുള്ളിമാനുകൾ ഉള്ള പാർക്കും കടൽ തിരകളും അതുവരെ കാണാത്ത കാഴ്ചകൾ. നല്ല വെയിലത്ത് തിരകൾ കാലിൽ വന്നു തൊട്ടപ്പോൾ കരൾ വരെ കുളിർത്തു. അഞ്ചുമണിക്ക് മുൻപെങ്കിലും വീടെത്തണം എന്ന് പറഞ്ഞ് തിരികെ ചവുട്ടി. ലവന് ചിന്നക്കട ഓവർബ്രിഡ്ജ് കയറി പോകണമെന്ന് പറഞ്ഞപ്പോൾ വീണ്ടും ഗ്രാൻഡിനു മുന്നിലിറങ്ങി. വലിയൊരു ഞെട്ടലിലേക്കാണ് പിന്നീട് പോയത്. തയ്ച്ച തുണിയുടെ പൊതി നോക്കിയപ്പോൾ കാണുന്നില്ല. നേരത്തെ പോയ സ്ഥലങ്ങളിലെല്ലാം ചെന്ന് ചോദിച്ചു നോക്കി. ഇല്ല ആരും കണ്ടില്ല. ആർക്കും കിട്ടിയില്ല. ലോകം മൊത്തം കറങ്ങുന്നതു പോലെ തോന്നി. തലയിൽ കൈവച്ച് നിലത്തിരുന്നുപോയി. സമയമായി എന്നുപറഞ്ഞ് ലവൻ നമ്മളെ പെരുവഴിയിലുപേക്ഷിച്ചു സൈക്കിൾ ചവുട്ടി പോയി. ഗ്രാൻഡിനു മുൻപിലെ നടവഴിയിലിങ്ങനെ വിറങ്ങലിച്ച പോലെ നിൽക്കുകയാണ്. പ്രസ് ക്ലബ് മൈതാനത്തുള്ള കൈത്തറിനഗറിൽ നിന്ന് പരസ്യങ്ങളോടൊപ്പം മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയിൽ ഇടവാ ബഷീർക്കാ പാടിയ "ആഴിത്തിരമാലകൾ അഴകിൻ്റെ മാലകൾ" എന്ന പാട്ടു കേൾക്കുന്നു. കൈത്തറി പ്രദർശനം ആരംഭിച്ചതു മുതൽ ചിന്നക്കടവഴി പോകുമ്പോൾ ആ പാട്ട് വളരെ കൗതുകത്തോടെ കേൾക്കുമായിരുന്നു. ആകെ തളർന്നിരിക്കുന്ന അവസരത്തിൽ പാട്ടു കേട്ടാൽ ആർക്ക് സൗഖ്യം.? ആ പാട്ട് കേൾക്കുമ്പോൾ ഇന്നും മനസ്സിൽ എന്തോ ഒരുതരം വിങ്ങൽ പോലെയുള്ള ഫീലിംഗ് വരാറുണ്ട്. ഇനിയും ഒന്നോരണ്ടോ നൂറു രൂപ നോട്ടുകൾ പറന്നു വന്ന് കാലിൽ വീണിരുന്നെങ്കിലെന്ന് ആശിച്ചു പോയി. മുംതാസിനെപോലും പാടേ മറന്നു. ഗ്രാന്റിന്റെ മുന്നിൽ നിന്ന് കൈത്തറി നഗറിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരമ്മ എട്ടോ പത്തോ വയസ്സുള്ള മകനുമായി രാധാസ് ടെക്സ്റ്റൈൽസിന്റെ കവറും, ചുരുട്ടിയ ഒരു കലണ്ടറുമായി നടന്നുപോകുന്നു. ചെറുക്കൻ ഇടയ്ക്കൊക്കെ കവറിൽ നിന്ന് തുണിയെടുത്ത് മണപ്പിക്കുന്നുണ്ട്. ആ സ്ത്രീ ഒരു തൊഴിലാളി ആയിരിക്കാം വർഷത്തിലൊരിക്കൽ കിട്ടുന്ന ആ പുത്തനുടുപ്പിൻ്റെ മണം! അത് കണ്ടപ്പോൾ അവൻ്റെ അതേ മനസ് എന്നിലും ഉണർന്നു. എൻ്റെ ഓണക്കോടി ഷർട്ടും പാൻ്റും ഒന്ന് മണത്തുനോക്കാൻ അതിയായ മോഹം തോന്നി. സന്ധ്യയാകാറായപ്പോൾ റോബോട്ടിനെ പോലെ വീട്ടിൽ വന്നുകയറി. കുറ്റകൃത്യങ്ങളുടെ നീണ്ട ഒരു നിരതന്നെ ചാർത്തപ്പെട്ടു. പട്ടാള ഭരണത്തിൽ വിചാരണയൊന്നുമില്ല. ഏതു കുറ്റത്തിനും ക്യാപ്പിറ്റൽ പണിഷ്മെൻ്റിൻ്റെ തൊട്ടുമുമ്പുള്ള ഒരു ശിക്ഷയാണ് നടപ്പാക്കുക.. തുണി തയ്ച്ച് കിട്ടിയില്ലെന്ന് പറഞ്ഞു. അപ്പോൾ അതിൻ്റെ പൈസയെവിടെ? എന്നായി. ഓണം കഴിയുമ്പോ തയ്ച്ചു കിട്ടുമല്ലോ അപ്പോൾ കൊടുക്കണമല്ലോ എന്നൊക്കെ പറഞ്ഞുനിന്നു. വിശേഷിപ്പിക്കാൻപോലും പറ്റാത്തരീതിയിൽ മോശമായ ഒരു ഓണമായിരുന്നു അത്. എപ്പോഴും ചിന്തയിൽ മുഴുകി ഇങ്ങനെ ഇരിക്കും. ഓണം കഴിഞ്ഞാൽ എങ്ങിനെ? ചിന്തിച്ചിട്ട് ഒരു മാർഗവും കണ്ടില്ല. ദിവസങ്ങൾ നീങ്ങി. ഓണം കഴിഞ്ഞ് കോളേജിൽ ചെല്ലുമ്പോൾ എന്നെ കുങ്ഫൂ ടെയ്ലേഴ്സിൽ പരിചയപ്പെടുത്തിയ കടപ്പാക്കടയിലുള്ള സുഹൃത്ത് "നീ കുങ്ഫൂ ടെയിലേഴ്സിലേക്ക് അത്യാവശ്യമായി ഒന്ന് ചെല്ലണം" എന്ന് പറഞ്ഞു. എനിക്ക് എന്തിനാണണെന്ന് മനസ്സിലായില്ല. അവിടെ ചെല്ലുമ്പോൾ പ്രേം പഴയതുപോലെ ചുണ്ടിലെരിയുന്ന സിഗററ്റുമായി ഗൗരവത്തിൽ നിന്ന് തുണി വെട്ടുകയോ മറ്റോ ചെയ്യുന്നു. എന്നെ ശ്രദ്ധിക്കുന്നേയില്ല. കുറച്ചു നേരം കഴിഞ്ഞിട്ട് എന്നിലേക്ക് മുഖം തിരിച്ച് എന്താ എന്ന് മുഖം കൊണ്ട് ആംഗ്യം കാട്ടി. "വരാൻ പറഞ്ഞു " സുഹൃത്തിന്റെ പേര് പറഞ്ഞു. അത് ശരി! തുണി തയ്ച്ചാൽ എവിടെയെങ്കിലും കൊണ്ട് കളയും അല്ലേ? എനിക്ക് എന്തോ ഒരു പ്രതീക്ഷയുടെ തരിമ്പ് മനസ്സിൽ മുളച്ചു. അയാൾ ഒരു കവർ എടുത്ത് മുന്നിലേക്കിട്ടു. കളഞ്ഞുപോയ എൻ്റെ ഓണക്കോടി അതിൽനിന്നും പുറത്തേക്ക് കാണാമായിരുന്നു. "പ്രിൻസ് സ്നാക്ബാറിന്റെ അടുത്തുനിന്ന് ഒരാൾക്ക് കിട്ടിയതാണ്. ഇവിടുത്തെ അഡ്രസ്സ് കവറിൽ കണ്ടിട്ട് കൊണ്ടുവന്നതാണ്. ആളെ പരിചയമില്ല. ഇയാൾ മറ്റേ പയ്യൻ്റെ കൂടെ വന്നത് എനിക്ക് ഒരു ഓർമ്മയുണ്ടായിരുന്നു. അതുകൊണ്ട് അവനോട് പറഞ്ഞു വിട്ടതാണ്. വാക്കുകൾകൊണ്ട് വിശദീകരിക്കാൻ പറ്റാത്ത രീതിയിലുള്ള സന്തോഷം എന്നത് ഒരു ക്ലീഷേ ആണെങ്കിൽ അതിലും ഒരുപടി മുകളിലുള്ള സന്തോഷം ആ നിമിഷങ്ങളിൽ അനുഭവിച്ചു. പ്രേമിൻ്റെ കൈ മുത്താൻ തോന്നി . ഞാൻ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്നും പറഞ്ഞ നന്ദിവാക്കുകൾ പോലും അയാൾ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നി. അതവിടെ കൊണ്ടുകൊടുത്ത നല്ല ശമരിയാക്കാരനെ ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്. അതേ സ്ഥാനത്ത് എനിക്ക് കളഞ്ഞുകിട്ടിയ അഞ്ചുരൂപ ഞാൻ പോക്കറ്റിലാക്കിയല്ലോ എന്ന കുറ്റബോധവും കുറച്ചുനാൾ പിന്തുടർന്നു. സംഗതി ഞാൻ മുടിവെട്ടാൻ ഇരുന്ന സമയത്ത് ലവൻ ഞാനറിയാതെ നേരെ പ്രിൻസ് സ്നാക് ബാറിൽ പോയി ഒറ്റയ്ക്ക് പഫ്സും കോഫിയും കഴിച്ചപ്പോൾ അവിടെയെങ്ങാണ്ടോ സൈക്കിളിൽ നിന്നും വീണുപോയതാണ്. വർഷങ്ങൾക്കപ്പുറം ഒരേ തീവണ്ടിയിൽ പ്രതിദിനസഞ്ചാരികളായപ്പോൾ പുലർത്തിയ അപരിചിതഭാവങ്ങളിൽ മുംതാസിനെപ്പോലെ ലവനെയും ജീവിതവഴിയിൽ കളഞ്ഞുപോയി.