04/07/2026
ഭൂട്ടാൻ പ്രീമിയർ ലീഗിൽ തിളങ്ങി മലയാളി താരം ആദർശ്.....
ഒരു ഫുട്ബോൾ താരത്തിന്റെ സ്വപ്നങ്ങൾ പലപ്പോഴും വലിയ സ്റ്റേഡിയങ്ങളിൽ നിന്നല്ല, ചെറിയ മൈതാനങ്ങളിൽ നിന്നാണ് തുടങ്ങുന്നത്. ആ സ്വപ്നങ്ങളെ നെഞ്ചിലേറ്റി ഓരോ ചുവടും പൊരുതി മുന്നേറിയ ഒരു മലയാളി ചെറുപ്പക്കാരന്റെ കഥയാണ് ഇന്ന് ഭൂട്ടാനിൽ എഴുതപ്പെടുന്നത്.
എറണാകുളം വൈപ്പിൻ സ്വദേശിയായ ആദർശ് വി. ജെ. ഇന്ന് ഭൂട്ടാൻ പ്രീമിയർ ലീഗിൽ സിരാങ് എഫ്.സിയുടെ പ്രതിരോധത്തിലെ ഏറ്റവും വിശ്വസ്തനായ കളിക്കാരനാണ്.
ആദർശ് ടീമിലെത്തിയതിന് ശേഷം തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ സിരാങ് എഫ്.സി മുന്നേറുകയാണ്. പോയിന്റ് പട്ടികയിലും ടീം മികച്ച സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ഒരിക്കൽ പ്രതിരോധത്തിലെ പിഴവുകൾ കൊണ്ട് പതറിയിരുന്ന ടീമിന് ഇന്ന് ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയിരിക്കുന്നത് ഈ ഇരുപ്പത്തി രണ്ടുക്കാരനാണ് .
ഈ നേട്ടം ഒരുദിവസം കൊണ്ട് വന്നതല്ല...
കൊച്ചിയിലെ സെവൻ ആരോസ് ക്ലബ്ബിൽ നിന്ന് തുടങ്ങിയ യാത്ര. തുടർന്ന് തൃശൂർ പരപ്പൂർ എഫ്.സി റെസിഡൻഷ്യൽ അക്കാദമിയിൽ മുൻ ടൈറ്റാനിയം താരം എൻ. എം. നജീബിന്റെ കീഴിൽ പ്രതിരോധത്തിന്റെ അടിസ്ഥാന പാഠങ്ങൾ. യൂത്ത് ലീഗും കേരള പ്രീമിയർ ലീഗും, സന്തോഷ് ട്രോഫിയിൽ കേരള ജേഴ്സിയും, എം.ജി. യൂണിവേഴ്സിറ്റി ടീമിനൊപ്പമുള്ള ദേശീയ തല മത്സരങ്ങളും... ഓരോ ഘട്ടത്തിലും അവസരങ്ങളേക്കാൾ വെല്ലുവിളികളായിരുന്നു കൂടുതൽ. പക്ഷേ ഓരോ വെല്ലുവിളിയും ആദർശ് തന്റെ അടുത്ത ചുവടിനുള്ള പടിക്കല്ലാക്കി.
ത്രിപുര ഫുട്ബോൾ ലീഗിലെ മികവാണ് ഭൂട്ടാനിലേക്കുള്ള വാതിൽ തുറന്നത്. ആറുമാസത്തെ കരാറുമായി പുതിയ രാജ്യവും പുതിയ ഭാഷയും കഠിനമായ കാലാവസ്ഥയും... പലർക്കും അത് തിരിച്ചടിയായേനെ. എന്നാൽ ആദർശ് അതിനെയും മറികടന്നു. ഇന്ന് സിരാങ് എഫ്.സിയുടെ വിജയക്കുതിപ്പിന് കരുത്ത് പകരുന്ന താരമായി അദ്ദേഹം മാറിക്കഴിഞ്ഞു.
ഇന്റർ കേരള എഫ്.സി ഉടമയും കോതമംഗലം സ്വദേശിയുമായ സാഗർ അലിക്ക് ശേഷം ഭൂട്ടാൻ പ്രീമിയർ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ മലയാളി എന്ന നേട്ടവും ഇനി ആദർശിന്റെ പേരിലാണ്. പക്ഷേ അതിനേക്കാൾ വലിയ നേട്ടം, ഒരു സാധാരണ മലയാളി ഫുട്ബോൾ താരത്തിനും ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയാൽ അതിർത്തികൾക്കപ്പുറം സ്വന്തം പേര് എഴുതിവെക്കാമെന്ന് തെളിയിച്ചതാണ്.
ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളുടെ ശ്രദ്ധയും ആദർശിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ഭൂട്ടാനിലെ കരാർ പൂർത്തിയാക്കി ഐ-ലീഗിലോ ഇന്ത്യൻ സൂപ്പർ ലീഗിലോ അദ്ദേഹത്തെ കാണാൻ കഴിയട്ടെയെന്നാണ് ആഗ്രഹം.
എല്ലാ ആശംസകളും ആദർശ്... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.....