31/08/2026
മൈസൂർ കടുവയ്ക്ക് പിറന്നാൾ ആശംസകൾ! 🏏🔥
90-കളിലെ തലമുറയ്ക്ക് ജവഗൽ ശ്രീനാഥ് എന്ന പേര് വെറുമൊരു കളിക്കാരന്റേതായിരുന്നില്ല;
അത് ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിന്റെ ആവേശവും ആത്മവിശ്വാസവുമായിരുന്നു. ഗുണ്ടപ്പ വിശ്വനാഥ് എന്ന ദീർഘദർശി കണ്ടെത്തി, കർണാടക രഞ്ജി ട്രോഫിയിലൂടെ ഉയർന്നുവന്ന് 12 വർഷത്തോളം ഇന്ത്യൻ ബൗളിങ് നിരയുടെ അമരക്കാരനായി നിന്ന അതുല്യ പ്രതിഭ.
കപിൽ ദേവിന് ശേഷം ഇന്ത്യൻ പേസ് ബൗളിങ്ങിന്റെ ഭാവി ഒറ്റയ്ക്ക് ചുമലിലേറ്റിയത് ശ്രീനാഥായിരുന്നു.
ഗ്ലെൻ മഗ്രാത്ത്, വാസിം അക്രം, അലൻ ഡൊണാൾഡ്, വഖാർ യൂനിസ്, ഷോയിബ് അക്തർ, ചാമിന്ദാ വാസ്, ഷെയിൻ പൊള്ളോക്ക്, അംബ്രോസ്, വോൾഷ് തുടങ്ങിയ ലോകോത്തര പേസർമാർ വാണ കാലഘട്ടത്തിലാണ് ശ്രീനാഥ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. എതിരാളികളുടെ നിരയിൽ ഒന്നിലധികം ഇതിഹാസ ബാറ്റ്സ്മാൻമാർ അണിനിരന്ന ആ സുവർണ്ണ കാലത്തായിരുന്നു ശ്രീനാഥിന്റെ പോരാട്ടങ്ങൾ മുഴുവൻ.
ചരിത്രത്താളുകളിലെ ശ്രീനാഥ്:
▪️ ഏകദിനത്തിൽ 300 വിക്കറ്റ് തികച്ച ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ.
▪️ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തിൽ 200, 250, 300 വിക്കറ്റുകൾ തികച്ച താരം.
▪️ ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ (44 വിക്കറ്റുകൾ - സഹീർ ഖാനൊപ്പം ഈ റെക്കോർഡ് പങ്കിടുന്നു).
കളിക്കളത്തിലെ ശ്രീനാഥിന്റെ അഗ്രസീവ് ബൗളിങ് കണ്ടുനിൽക്കാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു.
ദേഷ്യക്കാരനായി തോന്നുമായിരുന്നെങ്കിലും തികച്ചും ആത്മാർത്ഥതയുള്ള ഒരു കളിക്കാരൻ. ബൗളിങ്ങിൽ മാത്രമല്ല, അപ്രതീക്ഷിതമായി അവതരിക്കുന്ന ഒരു 'പിഞ്ച് ഹിറ്റർ' കൂടിയായിരുന്നു അദ്ദേഹം.
1996-ലെ ടൈറ്റാൻ കപ്പിൽ സച്ചിൻ ഔട്ടായി 168/8 എന്ന നിലയിൽ തോൽവിയുടെ വക്കിലെത്തിയ ഇന്ത്യയെ, തന്റെ ബാല്യകാല സുഹൃത്ത് അനിൽ കുംബ്ലെയുമൊത്ത് അവിശ്വസനീയ വിജയത്തിലേക്ക് നയിച്ച ആ പോരാട്ടം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ ഏടാണ്.
മറ്റൊരു മത്സരത്തിൽ മൂന്നാമനായി ഇറങ്ങി അർദ്ധസെഞ്ചുറി നേടിയതും ആരാധകർ മറക്കില്ല.
ഭയപ്പെടുത്തുന്ന വേഗത: കൃത്യമായ സ്പീഡ് ഗണ്ണുകൾ ഇല്ലാതിരുന്ന അക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളായിരുന്നു അദ്ദേഹം. സിംബാബ്‌വെയുടെ അലിസ്റ്റർ കാംബെൽ ഒരിക്കൽ പറഞ്ഞത് "ശ്രീനാഥിന്റെ ബൗളിങ് ഡൊണാൾഡിനേക്കാൾ ഭീകരമാണ്, ചുരുങ്ങിയത് 157 kmph വേഗതയെങ്കിലും ഉണ്ടാകും" എന്നാണ്. ശ്രീനാഥിന്റെ പന്ത് തുടയിൽ കൊണ്ട ഗ്രാന്റ് ഫ്ലവർ "എന്റെ തുടയെല്ല് പൊട്ടിപ്പോയതുപോലെയാണ് തോന്നിയത്" എന്ന് സാക്ഷ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ വേഗതയ്ക്ക് തെളിവാണ്. 90-കളിൽ വെങ്കിടേഷ് പ്രസാദുമൊത്തുള്ള ശ്രീനാഥിന്റെ കൂട്ടുകെട്ട് എതിരാളികളുടെ ഉറക്കം കെടുത്തിയിരുന്നു.
പുതിയ തലമുറയിലെ അജിത് അഗാർക്കർ, സഹീർ ഖാൻ തുടങ്ങിയ യുവതാരങ്ങൾക്ക് അവസരം നൽകാൻ 1998 മുതൽ പല മത്സരങ്ങളിലും സ്വയം മാറിനിന്ന് 12th മാൻ ആയ വലിയ മനസ്സും അദ്ദേഹത്തിനുണ്ടായിരുന്നു.
2003 ലോകകപ്പ് ഫൈനലിലെ പരാജയം അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു.
ആ ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അദ്ദേഹം, ഇന്ന് ഐ.സി.സി മാച്ച് റഫറിയായി ക്രിക്കറ്റ് ലോകത്ത് സജീവമായി തുടരുന്നു.
എൻജിനീയറിങ് ബിരുദത്തിൽ നിന്ന് ഇന്ത്യൻ ബൗളിങ്ങിന്റെ വസന്തത്തിലേക്ക് പന്തെറിഞ്ഞു കയറിയ "മൈസൂർ കടുവ" ജവഗൽ ശ്രീനാഥിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ! ❤️🎂