04/07/2023
ക്രിക്കറ്റിന് യാതൊരു പശ്ചാത്തലവുമില്ലാത്ത സാഹചര്യങ്ങൾ. ഗെയിമിനെ പറ്റി ഒരു ധാരണയുമില്ലാത്ത കുടുംബം.മിന്നുവിൻ്റെ അച്ഛൻ മണിയും അമ്മ വസന്തയും കൂലിപ്പണിക്കാരാണ്.വയനാട് മാനന്തവാടിയിലെ കുറിച്യ ഗോത്ര സമുദായത്തിൽ നിന്നുമാണ് അവൾ വരുന്നത്.വീടിനടുത്തുള്ള വയലിലും പറമ്പിലും ആൺകുട്ടികൾ കളിക്കുന്നത് കണ്ട് ക്രിക്കറ്റിനോട് അഭിനിവേശം തുടങ്ങിയപ്പോഴും കളി കാണാൻ വീട്ടിൽ ഒരു ടെലിവിഷൻ പോലുമില്ലാതിരുന്ന അവളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അമ്മയ്ക്ക് കുടുംബശ്രീയിൽ നിന്നും ലോണെടുക്കേണ്ടി വന്നു.
ഒടുവിൽ കളിച്ച് കളിച്ച് വയനാട് ജില്ലാ ടീമിലെത്തിയപ്പോൾ അവിടെയും പരിമിതികളേറെയായിരുന്നു. വീട്ടിൽ നിന്നും കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനായി പോകണമെങ്കിൽ രണ്ടും മൂന്നും ബസുകൾ കയറി 40 ലധികം കിലോമീറ്റർ താണ്ടേണ്ടി വരുന്ന അവസ്ഥ.
കഷ്ടപ്പാടുകളും പരിമിതികളും കരുത്താക്കി മുന്നേറിയ മിന്നുമണിയുടെ യാത്ര എത്തി നിൽക്കുന്നത് അതിൻ്റെ ഏറ്റവും ഉയരത്തിലാണ്. ഇന്ന് മിന്നു ഇന്ത്യൻ ദേശീയ ടീമംഗമാണ്.
ഇന്ന് കായിക ലോകത്തെ ഏറ്റവും കഠിനമായ ലക്ഷ്യമേതെന്ന് ചോദിച്ചാൽ ഉത്തരം ഇന്ത്യൻ ദേശീയ ക്രിക്കറ്റിലൊരു ഇടം എന്നാകും. മിന്നു മണിയോളം കഷ്ടപ്പാടുകളില്ലാത്ത അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള, അല്ലലില്ലാത്ത ജീവിത സൗകര്യങ്ങളുള്ള ലക്ഷക്കണക്കിന് കുട്ടികൾ സ്വപ്നം കാണുന്ന നേട്ടത്തിലാണ് ഏറ്റവും താഴെത്തട്ടിൽ നിന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് മിന്നു എത്തി നിൽക്കുന്നത്.
പുരുഷ ടീമിനെപ്പോലെ ലോക ക്രിക്കറ്റിൻ്റെ നെറുകയിലേക്ക് സഞ്ചരിക്കുന്ന ഇന്ത്യൻ വനിതാ ടീമിൽ ഹർമൻപ്രീത് കൗറും സ്മൃതി മന്ഥാനയും അടങ്ങുന്ന വൻതാര നിരക്കൊപ്പം ഒരു മലയാളി സാന്നിധ്യവും ഇനി കാണാം. ചരിത്രത്തിലേക്ക് സഞ്ചരിക്കുന്ന മിന്നുവിനെ.
ടിനു യോഹന്നാനും ശ്രീശാന്തും സഞ്ജു സാംസണും സഫലീകരിച്ച സ്വപ്നം മിന്നുവിൽ എത്തുമ്പോൾ അത് തിരുത്തപ്പെടാത്ത ഒരു ചരിത്രം കൂടിയാണ് സൃഷ്ടിക്കുന്നത്.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയെ ചരിത്ര പുസ്തകം രേഖപ്പെടുത്തും, ഏറ്റവും ആദ്യ പടിയിൽ തന്നെ. അടുത്ത 5 വർഷങ്ങൾക്കുള്ളിൽ വനിതാ ക്രിക്കറ്റിൽ സംഭവിക്കാൻ പോകുന്നത് വിപ്ളവമാണ്. പ്രതിഭ തെളിയിച്ച കേരളത്തിലെ ഒട്ടേറെ പ്രതിഭകൾ ഇന്ത്യൻ കുപ്പായമണിയുമെന്ന് ഉറപ്പ്. അതിൻ്റെ നാന്ദി കുറിക്കുന്നതാകട്ടെ മിന്നുമണിയെന്ന വയനാടിൻ്റെ, കേരളത്തിൻ്റെ പൊന്നു മണിയിലൂടെയും.
കേരള ക്രിക്കറ്റ് അസോസിയേഷന് അഭിമാനിക്കാം. മിന്നുവിൻ്റെ ഓരോ യാത്രയിലും ചേർത്തു പിടിച്ചതിന്. വയനാട് അണ്ടർ 13 ജില്ലാ ട്രയൽസിൽ നിന്നും നേരെ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ തൊടുപുഴയിൽ നടന്ന ജൂനിയർ ക്യാമ്പിലെത്തിയതോടെ മിന്നുവിൻ്റെ കരിയർ പുതിയ ഘട്ടത്തിലേക്കെത്തുകയായിരുന്നു.
പ്രൊഫഷണലിസത്തിൻ്റെ ആദ്യചുവടുകളിലേക്ക് കടന്ന മിന്നു കെ.സി.എ അക്കാദമിയിലൂടെ വളരുകയായിരുന്നു.മിന്നുവിൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രത്യേക പരിശീലനം നൽകിയ കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകർക്കും ഇത് അഭിമാനത്തിൻ്റെ നിമിഷങ്ങളാണ്. കരിയറിൻ്റെ ഓരോ ഘട്ടത്തിലും മിന്നുവിന് ലഭിച്ച പിന്തുണ അതേ പടി തുടരുമ്പോൾ ഇന്ത്യൻ ടീമിൽ ഇനിയും പ്രതീക്ഷിക്കാം ഒരു പാട് മിന്നുമാരെ.ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നപ്പോൾ മിന്നു ആദ്യം നന്ദി പറഞ്ഞതും അസോസിയേഷന് തന്നെയായിരുന്നു.
15 ആം വയസ്സിൽ 2013-14 ൽ കേരള U 16, U 19 ടീമിലും സീനിയർ എകദിന, T20 ടീമിലും കളിച്ച മിന്നു 2014-15 ൽ U19 സൗത്ത് സോൺ ഏകദിന ടീമിൽ കളിച്ചതിനൊപ്പം അതേ വർഷം U19 എൻ സി എ ക്യാമ്പിലുമെത്തി. പിന്നാലെ കേരള U16, U 19 ടീമിലും കേരള വനിതാ സീനിയർ ടീമിൻ്റെ ഏകദിന സ്ക്വാഡിലും. ആ വർഷം തമിഴ്നാടിനെതിരെ നേടിയ അർധ സെഞ്ചുറിയായിരുന്നു മിന്നുവിനെ ആദ്യം ശ്രദ്ധാകേന്ദ്രമാക്കുന്നത്.
തൊട്ടടുത്ത വർഷം 2015-16 ൽ ജൂനിയർ തലത്തിൽ U 19, U 23 കേരളാ ടീമിൽ കളിച്ചതിനൊപ്പം സീനിയർ ഏകദിന ടീമിലും T20 ടീമിലും ഇടം പിടിച്ചതിനൊപ്പം കേരള യൂനിവേഴ്സിറ്റി ടീമിനെയും പ്രതിനിധാനം ചെയ്തു.
മിന്നുവിൻ്റെ കരിയറിലെ വഴിത്തിരിവ് സംഭവിക്കുന്നത് 2016-17 വർഷമാണെന്ന് പറയേണ്ടി വരും. കേരളാ ക്രിക്കറ്റ് അസോസിയേഷൻ്റെ ഏറ്റവും മികച്ച ജൂനിയർ വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട മിന്നു കേരളാ ക്രിക്കറ്റ് അസോസിയേഷൻ വഴി ബെൽഗാമിലും ആന്ധ്രയിലെ ഗുണ്ടൂരിലും U19 ക്യാമ്പുകളിൽ പങ്കെടുത്തതിനൊപ്പം U19 സൗത്ത് സോണിനും U 23 സൗത്ത് സോണിനും കളിച്ച മിന്നു U19 ടീം ക്യാപ്റ്റൻ കൂടിയായിരുന്നു. അതേ വർഷം ഓൾ ഇന്ത്യ U 19 വിഭാഗത്തിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ മിന്നു ഹൈദരാബാദിനെതിരെ U 23 ടൂർണമെൻ്റിൽ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
2017-18 ൽ 18 ആം വയസ്സിൽ U 23 ടൂർണമെൻ്റിൽ കർണാടക്കെതിരെ 5 വിക്കറ്റ് പ്രകടനം നടത്തിയ മിന്നു U19 വിഭാഗത്തിൽ തമിഴ്നാടിനെതിരെ നേട്ടം ആവർത്തിച്ചു.ഒപ്പം U 19 സോണൽ മത്സരങ്ങളിൽ വെസ്റ്റ് സോണിനെതിരെ 4 വിക്കറ്റ് നേട്ടവും.
വളരെ പെട്ടെന്ന് മിന്നു കേരളാടീമിൻ്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. ബാറ്റ് കൊണ്ടും പന്തു കൊണ്ടും കാണിച്ച പ്രകടനങ്ങൾ മിന്നുവിന് വരും വർഷങ്ങളിൽ സമ്മാനിച്ചത് തിളക്കമാർന്ന സീസണുകളായിരുന്നു.
ഒടുവിൽ വനിതാ പ്രീമിയർ ലീഗിൽ പത്ത് ലക്ഷം അടിസ്ഥാന വിലയിട്ടിരുന്ന മിന്നുവിനെ ഡൽഹി കാപ്പിറ്റൽസ് 30 ലക്ഷത്തിന് സ്വന്തമാക്കുമ്പോഴും പിറന്നത് ചരിത്രമായിരുന്നു. WPL കളിക്കുന്ന ആദ്യ മലയാളി. IPL ലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ 30 ലക്ഷം രൂപയെന്നത് ചിന്തിക്കാൻ പോലും പറ്റാത്തതാണെന്നായിരുന്നു മിന്നുവിൻ്റെ പ്രതികരണം.
മിന്നു തൻ്റെ സ്വപ്നങ്ങളിലേക്കാണ് നടന്നു കയറുന്നത്.ജൂലൈ 9 ന് ബംഗ്ളാദേശിനെതിരായ T20 പരമ്പര ആരംഭിക്കുമ്പോൾ ഒരു ഓൾറൗണ്ടർ എന്ന പരിഗണന മിന്നുവിന് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ സഹായിച്ചേക്കും.
മിന്നു ഒരു പ്രതീകമാണ്.ലക്ഷക്കണക്കിനു വരുന്ന യുവതലമുറക്കൊരു പ്രചോദനമാണ്. ഏറ്റവും താഴെത്തട്ടിൽ നിന്നും ഒരാൾക്ക് എത്രത്തോളം ഉയരാമെന്നതിൻ്റെ പാഠപുസ്തകമാണ്. ഏത് പ്രതികൂല സാഹചര്യങ്ങളും അവസരമാക്കാനുള്ള ഒരു വഴി വെട്ടിത്തെളിച്ചവളാണ്. ആ വഴികളിലൂടെ ഇനിയും നമ്മുടെ പെൺകുട്ടികൾക്ക് സഞ്ചരിക്കാൻ ഒരു വഴികാട്ടി കൂടിയാണ്.