16/04/2016
ഒരു കൂട്ടുകാരന്റെയും കുടുംബത്തിന്റെയും ഒരു അനുഭവക്കുറിപ്പ് എഴുതും മുമ്പ് ഒരു കൂപ്പുകൈ...
ചില ദീപങ്ങൾ അണയാറില്ല...
മെഡിക്കൽ കോളേജിൽ കിടക്കുന്ന കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ് ടൗണിൽ നിന്നും ഓട്ടോ പിടിച്ചത്. Backache ഉള്ളത് കൊണ്ട് കുണ്ടിലും കുഴിയിലും ''ഒന്ന് പതുക്കെ പോണേ'' എന്ന് ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു. നീരസത്തോടെയുള്ള ഒരു നോട്ടം പ്രതീക്ഷിച്ച എനിക്ക് 'Okay Sir' എന്ന വിനയത്തോടെയുളള മറുപടിയാണ് കിട്ടിയത്.
ചില ഓട്ടോക്കാർക്കുള്ള തിക്കും തിരക്കൊന്നും നമ്മുടെ ഈ ഡ്രൈവർക്കില്ല. പറഞ്ഞപോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്ക് യാതൊരു വിധ ശാരീരിക ആസ്വാസ്ത്യങ്ങളും ഉണ്ടാക്കാതെയാണ് അയാൾ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.
മെഡിക്കൽ കോളേജിന്റെ പോർട്ടികോയിൽ വണ്ടി നിന്നു. എത്രയായി എന്ന എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു ബോക്സ് ചൂണ്ടി അയാൾ പറഞ്ഞു ''ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടോളൂ''. എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല. "നിർധനരായ രോഗികൾക്കുള്ള ധനസഹായം" എന്ന് എഴുതിവെച്ചിരിക്കുന്ന ആ പെട്ടിയിലേക്ക് ഒരു നിമിഷം സ്തബ്ദനായി ഞാൻ നോക്കിനിന്നു.
ഇതിനിടയിൽ കുറച്ചകലെ നിന്നിരുന്ന സെക്യൂരിറ്റിക്കാരൻ വണ്ടി മാറ്റിയിടാൻ പറഞ്ഞ് കൈകൊണ്ട് ആംഗ്യം കാണിച്ചു. വണ്ടി മാറ്റിയിടാൻ സമയമെടുത്തത് കൊണ്ടാകാം. സെക്യൂരിറ്റി അരിശത്തിൽ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. ഡ്രൈവറെ കണ്ടതും സെക്യൂരിറ്റിക്കാരന്റെ ദേഷ്യം ഉരുകിയില്ലതായിയെന്ന് മാത്രമല്ല വിനയപൂർവ്വം"നമസ്കാരം സർ" എന്ന് പറഞ്ഞ് കൈകൂപ്പി തിരിച്ച് പോയി. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
ഈ നാടകീയതയുടെ അന്തസത്ത അറിയാൻ പെട്ടിയിൽ പൈസയിട്ട് തിരിച്ച് സെക്യൂരിറ്റിക്കാരന്റെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.
കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ നാല് മക്കളിൽ രണ്ടാമത്തെ മകനാണ് ആ പോയ ഓട്ടോഡ്രൈവർ. അച്ഛൻ നേരത്തെ മരിച്ചു. മൂത്ത മകൻ അപസ്മാര രോഗിയാണ്. ഇളയത് രണ്ട് പെണ്‍കുട്ടികൾ. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അദ്ദേഹം.
ഇപ്പോഴും കോളേജിൽ പഠിക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞ കൊല്ലം നല്ല മാർക്കിൽ പരീക്ഷ പാസ്സായതിനുള്ള സമ്മാനമാണ് ആ ഓട്ടോ. ഇവിടുത്തെ സൂപ്രണ്ട് സാറിന്റെ വകയാണത്. അഭിമാനിയായ അയാൾ ആദ്യമാസം തന്നെ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് സൂപ്രണ്ട് സാറിനെ ഏൽപ്പിച്ചിട്ട് പറഞ്ഞു "എല്ലാ മാസവും ഡോക്ടറെ ഞാൻ ഇങ്ങനെ ഒരു തുക ഏൽപ്പിച്ച് ഓട്ടോയുടെ കടംവീട്ടാം". സൂപ്രണ്ട് ഒരു പുഞ്ചിരിയോടെ അത് നിരസിച്ചു. പക്ഷേ അയാൾ പറഞ്ഞു "ഇല്ല സർ, അങ്ങനെയാണെങ്കിൽ ആ തുക ഞാൻ ഇവിടുത്തെ രോഗികൾക്കുള്ള ഫണ്ടിലേക്ക് അടക്കാം." അന്ന് മുതൽ ആശുപത്രിയിലേക്കുള്ള ഓട്ടത്തിന് അദ്ദേഹം ആരോടും കണക്ക് പറയാറില്ല. എന്ന് മാത്രമല്ല ആ തുക മുഴുവൻ രോഗികളുടെ ചികിത്സാ ഫണ്ടിലേക്ക് കൊടുക്കുകയും ചെയ്യുന്നു. അതിനാണാ പെട്ടി.
അയാളെ കുറിച്ച് അറിയാനുള്ള എന്റെ ജിജ്ഞാസ കൂടി കൂടി വന്നു. നിങ്ങൾ എന്തിനാണ് അയാളെ കണ്ടപ്പോൾ കൈകൂപ്പി "സർ" എന്ന് വിളിച്ചത്.
"3rd Year MBBS ന് പഠിക്കുന്ന അദ്ദേഹത്തെ പിന്നെ ഞാൻ എന്താ വിളിക്കേണ്ടത്!!!".
ദക്ഷാ ☞ പ്രണാം
ഒരു നിമിഷം. വാക്ക് നാക്കിൽ ഉടക്കി. തിരിച്ച് ഒന്നും ചോദിക്കാൻ പറ്റിയില്ല. എന്റെ ദൃഷ്ടി ആ നല്ല മനസ്സിന്റെ ഉടമയെ ഒന്നുകൂടി പരതി.കണ്‍വെട്ടത്ത് നിന്നും വിദൂരതയിലേക്ക് മറഞ്ഞുപോയ ആ ഓട്ടോയെയും ഓട്ടോകാരനെയും ഒരിക്കൽകൂടി കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.
ഈശ്വരൻ ചിലപ്പോൾ ഇങ്ങനെയാണ്. ചില വഴി വിളക്കുകളുടെ ദീപനാളങ്ങൾ എന്നെന്നേക്കുമായി അണക്കാതെ സൂക്ഷിക്കുന്നു !!! അഹങ്കാരംകൊണ്ട് ഇരുളടഞ്ഞ മനുഷ്യ മനസ്സിലേക്ക് മാനവികതയുടെ ഇത്തിരി വെട്ടം പകരാൻ...
ഷെയര്‍ ചെയ്യൂ ഈ പോസ്റ്റ്. എല്ലാവര്‍ക്കും ഇദ്ദേഹം ഒരു മാതൃക ആണ്