20/05/2019
" ടൂര്ണമെൻറ്റിൽ മുഴുവനും ശ്വാസതടസ്സം നേരിട്ടു , ഇടയ്ക് ചോര ഛർദ്ദിക്കേണ്ടി വന്നു , എന്നാൽ എൻറെ മനസ്സിൽ ആദ്യം ഓടിയെത്തിയ ചിന്ത ഞാൻ ഇന്ത്യക്കു വേണ്ടി ഇനിയും കളിച്ചിരിക്കും ,അതിനി ഗ്രൗണ്ടിൽ വീണു മരണം സംഭവിച്ചാലും,അവസാന ഓവർ വരെ എനിക്ക് കളിക്കണം ,കാരണം എന്റെ ഉത്തരവാദിത്യം കളിക്കുക ,കളി ഇന്ത്യക്കു അനുകൂലമാക്കുക , ഇൻഡ്യയേ ജയിപ്പിക്കുക "
ജീവിതം കാർന്നു തിന്ന ക്യാന്സറിനെപോലും അതിജീവിച്ച ഇന്ത്യയുടെ എക്കാലത്തെയും മാച്ച് വിന്നർ പെർഫോർമർ കൂടി ആയ യുവരാജിന്റെ വാക്കുകളാണിത് .
2000 ഒക്ടോബറിൽ കെനിയ ആതിദേയത്വം വഹിച്ച ഐ സി സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യൻ ടീം പങ്കെടുക്കുമ്പോൾ ദാദ എന്ന പടനായകൻ കോഴയിൽ ആടി ഉലഞ്ഞ ഇന്ത്യൻ മധ്യ നിരയിൽ യുവരജാവിനെ പ്രതിഷ്ഠിക്കുമ്പോൾ ലോകം അറിഞ്ഞിരുന്നില്ല ,അത് ജീവിതത്തെ വെല്ലുവിളിക്കാൻ ഉതകുന്ന പോരാളി ആയിരിക്കുമെന്ന് , പിൽക്കാലത്തു ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർ ആയി മാറിയ നമ്മുടെ ഇഷ്ട താരം യുവരാജ് സിംഗ് .
നയ്റോബി ജിംഗാന സ്റ്റേഡിയത്തിൽ ഓസീസിനെതിരെ നടന്ന ആദ്യ ക്വാളിഫൈർ മാച്ചിൽ രണ്ടു മണിക്കൂർ നീണ്ടു നിന്ന മാരത്തോൺ പെർഫോമൻസിൽ കളി കണ്ട ഞങ്ങൾ ഉറപ്പിച്ചു ഞങ്ങളുടെ ഭാവി വാഗ്ദാനമാണ് .കാരണം നിസ്സംഗനായി നോക്കി നിൽക്കാതെ മേഗ്രോ ,ലീ ,ഗില്ലസ്പി ,സ്റ്റീവോ എന്നിങ്ങനെ നിരന്ന ബ്രൂട്ടൽ പേസ് നിരയെ അടിച്ചു നിലംപരിശാക്കി നേടിയ 84 റൺസ് ഞങ്ങൾക്ക് സെഞ്ചുറിയോളം പോന്നതായിരുന്നു , കാരണം കങ്കാരുക്കൾ ആഹ്ഹ സമയത് ക്രിക്കറ്റിൽ അത്രക്കും ശക്തമായിരുന്നു , അങ്ങയുടെ ഇന്നിങ്സിൽ നിന്ന് അന്ന് തന്നെ വ്യക്തമായ കാര്യം കുറഞ്ഞ പന്തുകളിൽ കൂടുതൽ റൺസ് , അത് തുടർന്ന് കൊണ്ടേ ഇരുന്നു .
അന്ന് ഫീൽഡിൽ ഇയാൻ ഹാർവിയെ കൈപ്പിടിയിൽ ഒതുക്കിയ ക്യാച്ച് , ഇടത്തോട്ട് അക്രോബാറ്റിക് സ്റ്റൈലിൽ ഡൈവ് ചെയ്ത് കൈപ്പിടിയിൽ ഒതുക്കി ബൗൾ വായുവിലോട്ട് എറിഞ്ഞു മുഷ്ടി ചുരുട്ടി ആക്രോശിക്കുമ്പോൾ ഞങ്ങൾ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റ് ഫീൽഡിങ്ങിൽ കാണാത്ത ചടുലത അങ്ങയിൽ കണ്ടിരുന്നു .അതും തുടർന്ന് കൊണ്ടേ ഇരുന്നു .
അതേ മാച്ചിൽ മിഡ് ഓണിലേക് തട്ടിയിട്ട ബൗളിൽ ,ക്വിക്ക് സിംഗിൾ നേടുന്നതിൽ മിടുക്കനായ ഓസീസിൻറ്റെ ബെവൻ വിചാരിച്ചില്ല ,അതൊരു റൺ ഔട്ട് ആകുമെന്ന് , കാരണം അതുവരെ കണ്ട ഇന്ത്യൻ ഫീൽഡർസ് യുവിയെ പോലെ ആയിരുന്നില്ല . മിന്നൽ വേഗതയിൽ ബൗൾ കൈയ്യിലൊതുക്കി ഡയറക്റ്റ് ത്രൂ യിലൂടെ നോൺ സ്‌ട്രൈക്കർ എൻഡിലെ വിക്കറ്റ് തെറിപ്പിച്ചു ഇതിൻറെ തുടർച്ചയെന്ന പോലെ തേർട്ടി യാർഡ് സർക്കലിനകത് ഓടി ചാടിയും ,കഴുകൻറ്റെ കണ്ണുകളുമായി പോയിന്റിലും നമ്മൾ അക്രോബാറ്റിക് പ്രകടനങ്ങൾ കണ്ടിരുന്നു .
ആഹ്ഹ മാച്ചിൽ ഓസീസിന്റെ നെഞ്ചത്ത് ആണിയും അടിച്ചു ,മാന് ഓഫ് ദി മാച്ച് ആയി മടങ്ങി ,ടൂർണമെന്റിലെ എമേർജിങ് ചാമ്പ്യൻ ആയി തെരഞ്ഞെടുത്തപ്പോൾ അക്ഷരം പ്രതി നിരീക്ഷകർ ഒന്നടങ്കം പറഞ്ഞു ഈ പ്രതിഭയെ ദാദ സമ്മാനിച്ചത് ഇന്ത്യൻ ക്രിക്കറ്റിനല്ല , മറിച് ലോകക്രിക്കറ്റിനാണ് .
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി നടന്ന ഐ സി സി -ടി ട്വന്റി ലോകകപ്പിൽ തൻറെ നാമം സ്വർണ്ണ ലിപികളാൽ എഴുതി ചേർത്തെങ്കിൽ ,നിസ്സംശയം വിളിക്കാം "താങ്കൾ പ്രതിഭയല്ല പ്രതിഭാസമാണ് ."
കിങ്‌സ്‌മെഡ് മൈതാനത്തു ഫ്ലിന്റോഫ് സായിപ്പ് 18 ആം ഓവറിൽ ചൊറിഞ്ഞപ്പോൾ , അടുത്ത ഓവർ എറിയാൻ വന്ന ബ്രോഡിനെയാണ് യുവി മാന്തി പൊളിച്ചത് , വിക്കറ്റിന്റെ ഇരു വശങ്ങളിലേക് എറിഞ്ഞിട്ടും ഗ്രൗണ്ടിന്റെ നാനാ ദിക്കുകളിലേക്ക് ഒന്നിന് പിറകെ ഒന്നായി ആകാശത്തെ ചുംബിച്ചു കൊണ്ട് ആറു പടു കൂറ്റൻ സിക്സുകൾ ബല്ലേ ബല്ലേ പാടി പറന്നു നീങ്ങി ,കൂടെ 12 പന്തിൽ അതിവേഗ ഫിഫ്റ്റി എന്ന ലോക റെക്കോർഡും കീശയിലാക്കി .
രവി ശാസ്ത്രിയുടെ കംമെന്ടറി ഇന്നും കാതിൽ മുഴങ്ങുന്നു ,
"six sixes in an over yuvraj singh finishes things off in style ,first time happened in the history of twenty twenty cricket "
ഇതൊക്കെ കണ്ടു ഗ്യാലറി ഇളകുമ്പോൾ , ഫ്ലിന്റോഫിനും ,കോളിങ്‌വൂഡിനും മൂക്കത്തു വിരലും വെച്ച് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു എത്ര വലിയ ബൗളർ ആയി മാറിയാലും ഇന്നും ബ്രോഡ് ഈ ഇന്നിഗ്‌സിനെ ഓർക്കുമ്പോൾ മനസിന്റെ അടിത്തട്ടിൽ പേടി സ്വപ്നം ആയിരിക്കും .അതാണ് പോരാളിയായ യുവരാജാവ് ലോകക്രിക്കറ്റിൽ ഉണ്ടാക്കിയ ഇമ്പാക്ട് ,തന്റേതായ സാമ്രാജ്യത്തിലെ കിരീടം വെക്കാത്ത യുവരാജാവ് .
ലെഫ്ട് ഹാൻഡ് ബാറ്റസ്മാൻമാർ ഗാർഡ് എടുത്ത് ക്രീസിൽ നിൽകുമ്പോൾ അവരുടെ കാളി കാണാൻ തന്നെ ഒരു ആനചന്തം ആണ് , എന്നാൽ അതുക്കും മേലെയായിരുന്നു യുവിയുടെ ബാറ്റിംഗ് ,പൂവ് പറിക്കുന്ന ലാഘവത്തോടെയാണ് ക്രീസിൽ ലോ ആയി പിച്ച് ചെയ്യുന്ന ബൗളുകളെ പോലും ഫ്ലിക്കുകളിലൂടെ ബൗണ്ടറി കടത്തിയിരുന്നത് . സിക്‌സറുകൾ പായിക്കാൻ വേണ്ടി മാത്രം ക്രീസിൽ മുട്ട് മടക്കുന്ന യുവിയുടെ മാത്രം ഫ്ലിക്ക് ഷോട്ടിലൂടെയാണ് 150 km / h എറിഞ്ഞ ബ്രെറ്റ്ലീയുടെ പന്ത് ഡർബണിൽ 119 മീറ്റർ ദൂരെ കാർ പാർക്കിംഗ് സ്ലോട്ടിലേക് യാത്രയാക്കിയത് .ഇതൊക്കെ നിങ്ങളെ കൊണ്ടേ കഴിയൂ ,നമുക്ക് വെറുതെ കണ്ടിരിക്കാം
അൺ ലീഷ്ഡ് യുവരാജ് .
ഹൈ ബാക് ലിഫ്റ്റോടു കൂടി ബാറ്റിന്റെ ഫേസ് ഓപ്പൺ ചെയ്താൽ ഏതു പന്തും വിശ്രമിക്കുന്നത് ഗാലറിയിൽ ആയിരിക്കും .വിക്കറ്റിൽ റൂം ചെയ്തു ഇൻ ആൻഡ് ഔട്ട് കളിക്കുന്ന കവർ ഡ്രൈവ് കാണാൻ നമുക് നയന മനോഹരമാണ്.ലോങ്ങ് ഓണിന് മുകളിലൂടെ പരത്തുന്ന ലോഫ്റ്റഡ് ഷൊട്സുകൾ ,ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയുള്ള സ്വീപ് ഷൊട്സുകൾ ,സ്ക്വയർ ലെഗ്ഗ്, ഫൈൻ ലെഗ്ഗ് ബൗണ്ടറികൾക്ക് മുകളിലൂടെ പാറിപ്പറക്കുന്ന ഫ്ലിക്കുകൾ, കവർ ബൗണ്ടറികളിലേക്ക് തിരിച്ചു വിട്ടിരുന്ന ഓഫ് ഡ്രൈവുകൾ, ഗ്രൗണ്ടിനെ സൂക്ഷ്മം കീറിമുറിച്ച സ്ട്രൈറ് ഡ്രൈവുകൾ അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ചുരുക്കം ചില പ്രതിഭകളിൽ ഒരാളായിരുന്നു എന്റർടൈനർ കൂടിയായ യുവി .
തൻറെ ഇരുപത്തിയഞ്ചാം ജന്മദിനം മൊഹാലിയിൽ ആഘോഷിച്ചത് 25 പന്തുകളിൽ നിന്നും 60 റൺസ് നേടി ലങ്ക ദഹനത്തിലൂടെയായിരുന്നു ,ടി ട്വൻറിയിൽ 207 എന്ന വിജയലക്ഷ്യം അപ്രാപ്യം ആയിരുന്നിട്ടും യുവിയുടെ ഇന്നിഗ്‌സിലൂടെ അഞ്ചു പന്ത് ശേഷിക്കെ ഇന്ത്യ വിജയ തീരത്തു എത്തി .
ശ്വാസകോശ ക്യാന്സറിനെ പോലും വകവെക്കാതെ കളത്തിൽ ഇറങ്ങി ,ക്രിക്കറ്റ് ദൈവത്തിന്റെ പോലും സ്വപ്പ്നങ്ങൾക്കു തിരശീല ഇട്ട മഹാമേരു ആണ് യുവി , തന്റെ ഗോൾഡൻ ആം ഉപയോഗിച്ച് മികച്ച ആൾറൗണ്ട് പെർഫോമൻസോടു കൂടിയാണ് 2011 ഇന്ത്യൻ ടീമിനെ ലോകകപ്പിന്റെ കിരീട ദാരണത്തിലേക്കു നയിച്ചത് .ധോണി ലങ്കക്കെതിരെ വിജയ റൺ നേടിയ ശേഷം ഗ്രൗണ്ടിൽ മുട്ട് കുത്തിയിരുന്ന് അശ്രു ബിന്ദുക്കൾ പൊഴിച്ചപ്പോൾ താങ്കൾ കീഴടക്കിയത് എന്നെ പോലെ യുവിയൻസിന്റെ അല്ല 120 കോടി ജനങ്ങളുടെ ഹൃദയമാണ് തോൽപ്പിച്ചത് .
തന്നെ കൊന്നാലും തോൽക്കില്ല എന്ന് വെല്ലുവിളിച്ചു വീണ്ടും ഗ്രൗണ്ടിലേക് തിരിച്ചു വരവ് നടത്തി ഇംഗ്ളണ്ടിനെതിരെ നേടിയ 150 റൺസ് ,അത് മാത്രം മതി അങ്ങയുടെ അർപ്പണബോധവും ആത്മവിശ്വാസവും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത വെറിയും മനസ്സിലാകാം ക്രിക്കറ്റ് മൈതാനത്തെ ആ പോരാളി ജീവിതയുദ്ധത്തിലും ജയിച്ചു വന്നപ്പോൾ, ക്രിക്കറ്റിനെ പ്രണയിച്ച ആ രണ്ടാം വരവിനെ വിശ്ശേഷിപ്പിക്കാൻ യുവിയെ ആരാധിക്കുന് യുവിയാൻസിനു പോലും വാക്കുകൾ ഇല്ലായിരുന്നു .കാരണം അദ്ദേഹം തോൽപ്പിച്ചത് മരണത്തെയാണ് . ഓസ്‌ട്രേലിയൻ സ്കിപ്പെർ ഗീലി പറഞ്ഞത് " കാൻസർ കീഴടക്കിയില്ലെങ്കിൽ യുവരാജ് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റെർ ആയേനെ എന്നാണ് ".
ഇപ്പോൾ കളി കണ്ടു വളരുന്ന യുവതലമുറ നിങ്ങളെ വിമർശിക്കുമ്പോൾ അത് താങ്ങാനുള്ള ശേഷി ഞങ്ങളെപ്പോലുള്ളവർക്കില്ല,കണക്കുപുസ്തകം കാണിച്ചു പരിഹസിക്കുന്നവരോടും പുച്ചിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ .യുവീ ഞങ്ങൾക്കെന്നും വീര പുരുഷനാണ്.അദ്ദേഹം ഒഴിച്ചിട്ട പോയ നാലാം നമ്പർ സിംഹാസനം ഇന്നും പൂർണതയിൽ എത്തിയിട്ടില്ല .പഴയ പ്രതാപത്തോടെ ഗ്രൗണ്ടിൽ മടങ്ങി വരുമെന്ന് ഞങ്ങൾ വെല്ലുവിളിക്കുന്നില്ല ,എങ്കിലും നിറഞ്ഞ ഗാലറിക് മുൻപിൽ തോളിലേറ്റിയുള്ള ഒരു വിടവാങ്ങൽ ആഗ്രഹിക്കുന്നു ,അതിനു യോ- യോ ടെസ്റ്റ് ഒന്നും വിലങ്ങു തടിയായി വെക്കരുത് , ഇതൊരു അപേക്ഷയാണ് , അങ്ങനെ ചെയ്തില്ലെങ്കിൽ കാലം പൊറുക്കാത്ത നന്ദികേടാവും .
ഒരു തിരിച്ചുവരവല്ല , യാത്രയയപ്പാണ് വേണ്ടത് , ഞങ്ങൾ വേഴാമ്പലിനെ പോലെ കാത്തിരിക്കും ,പ്രതീക്ഷയോടെ ..............
കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് യുവി നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടി ഇറങ്ങാൻ തീരുമാനിച്ചെന്ന് സോഷ്യൽ മീഡിയ ആഘോഷം ആക്കുന്നത് ചങ്കു പൊട്ടി കാണുകയാണ്...കാലത്തിനു മുന്നേ സഞ്ചരിച്ച പ്രതിഭയോട് വിധി കാണിച്ചു കൂട്ടുന്ന നെറികേട് എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ....
ഒഫീഷ്യലി റീടൈറ്മെന്റ് അന്നൗൺസ് ചെയ്തില്ലെങ്കിൽ പോലും ,താങ്കളെ പോലെ ഞങ്ങളുടെയും പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു ...
ഇനി ഒരിക്കൽ കൂടി ആഹ്ഹ നീല ജേഴ്സിയിൽ കാണാൻ കഴിയില്ല അല്ലെ ...ഞങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയ നിങ്ങൾ എന്നെ ഈ ക്രിക്കറ്റ് ലോകത്തെ ജയിച്ചു കഴിഞ്ഞിരിക്കുന്നു...
നന്ദി യുവി 🙏🏻 ഒരായിരം