14/01/2025
കേരള ടീമിൻറെ ക്യാപ്റ്റനായ റഹീമിനെ കുറിച്ച് ദീപു തോമസ് എഴുതുന്നു
2019 ചെന്നൈ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളമായിരുന്നു ടൂർണമെന്റ് ഫേവറേറ്റുകൾ. തൊട്ടു മുന്നത്തെ വർഷം നാഷണൽ ചാമ്പ്യൻഷിപ്പും, ഫെഡറഷൻ കപ്പും നേടി മിന്നും ഫോമിൽ ആണ് കേരളം ചാമ്പ്യൻഷിപ്പിന് എത്തുന്നത്.ജെറോമും, അജിത്തും, മുത്തുവും, അഖിനും, രതീഷും ഷോണുമെല്ലാം മികച്ച ഫോമിൽ നിൽക്കുന്ന സമയം. കേളത്തിന്റെ തുടർച്ചയായ രണ്ടാം കിരീടധാരണം ഉറപ്പെന്നു തോന്നുന്ന പ്രകടനമായിരുന്നു ആദ്യറൗണ്ട്കളിലും. എന്നാൽ ക്വാർട്ടർ ഫൈനലിന് ഇടയിൽ ജെറോമിന് അപ്രതീക്ഷിതമായി പരിക്കേൽക്കുന്നു.പകരം വരുന്നത് റഹീം. ക്വാർട്ടർ ഫൈനൽ കേരളം ജയിച്ചു കയറി. പക്ഷേ സെമിയിൽ സ്വന്തം ഗ്രൗണ്ടിൽ ആരാധകരുടെ പിന്തുണയോടെ കത്തികയറിയ തമിഴ്നാടിനു മുന്നിൽ കേരളം വീണു പോയി.
മത്സരശേഷം ഹോട്ടൽ റൂമിൽ എല്ലാതാരങ്ങളും ഏറെ ദുഖിതർ ആയിരുന്നു എങ്കിലും കൂടുതൽ വിഷമിച്ചിരുന്നത് റഹീമായിരുന്നു.
" സാരമില്ല റഹീം പോട്ടെ നമുക്കു അടുത്ത വർഷം പിടിക്കാം എന്നൊരു ആശ്വാസവാക്കുമായി എത്തിയ എന്നോട് റഹീം ഏറെ നിരാശയോടെ ഇങ്ങനെ പറഞ്ഞു
" അതല്ല ചേട്ടാ പാസു പിടിക്കേണ്ട, ഒരുപാടു ഡിഫൻസ് പോകണ്ട പൊക്കിയിട്ട പന്തുകൾ അടിച്ചു തീർത്താൽ മതിയായിരുന്നു എനിക്ക് അത് ടീമിന് വേണ്ടി പൂർണ്ണമായും ചെയ്യാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. തോൽവി എന്റെ പിഴവിൽ നിന്നാണ് "
പൂർണ്ണമായും അങ്ങനെയല്ല എങ്കിലും സ്വന്തം പിഴവുകൾ ഏറ്റു പറഞ്ഞു തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാണിച്ച ആ സ്പോർട്സ്മാൻ സ്പിരിറ്റിനോട് ഉള്ളിൽ ഒരു ബഹുമാനം തോന്നി.
പിറ്റേന്ന് പഞ്ചാബിനെ തോൽപ്പിച്ചു കേരളം വെങ്കല മേഡലിൽ മുത്തമിടുമ്പോൾ കേരളത്തിന്റെ അക്രമണത്തിന്റെ കുന്തമുനയും റഹീം ആയിരുന്നു.
വർഷങ്ങൾക്ക് ശേഷം 2025 ൽ നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദനങ്ങൾ അറിയിക്കാൻ ഉള്ള വിളിയിൽ സംസാരം ടീം തിരഞ്ഞെടുപ്പിൽ എത്തി. ഞാൻ റഹീമിനോട് പറഞ്ഞു
" എന്തൊക്കെ പറഞ്ഞാലും ഇത്തവണ ടീം സെലെക്ഷൻ കലക്കി.എല്ലാ പൊസിഷനിലും പെർഫെക്ട് ആൾക്കാർ ആണ്
" എല്ലാ പൊസിഷനും അടിപൊളി ആണ് പക്ഷേ എന്റെ സ്ഥാനത്തു വരേണ്ടിയിരുന്നത് ജിബിൻ ആയിരുന്നു. അവൻ നല്ല ഫോമിൽ ആയിരുന്നു അവനു പരിക്ക് പറ്റിയില്ലരുന്നു എങ്കിൽ എന്നേക്കാൾ അർഹത അവനായിരുന്നു. സത്യത്തിൽ അവനു ഭാഗ്യമില്ല "
റഹീമിന്റെ മറുപടി സത്യത്തിൽ എനിക്ക് അമ്പരപ്പ് ആണ് ഉണ്ടാക്കിയത്. തൊടുപുഴ ഓൾ ഇന്ത്യ ടൂർണമെന്റൽ. ഇന്ത്യയിലെ എല്ലാ പ്രമുഖ ടീമുകളെയും തകർത്ത് കൊച്ചി കസ്റ്റംസ് വർഷങ്ങൾക്ക് ശേഷം ഒരു കിരീടത്തിൽ മുത്തമിടുമ്പോൾ മികച്ച താരമായി തിരഞ്ഞെടുക്കപെട്ട് രാജകീയമായി കേരള ടീമിൽ എത്തിയ ഒരുവൻ ആണ് പറയുന്നത് എന്നെക്കാൾ അർഹത മറ്റൊരുവന് ആയിരുന്നു എന്ന്.
ഇന്ത്യയിലെ വോളിബോൾ ഫാക്ടറിയെന്നും, വോളിബോളിന്റെ ഈറ്റില്ലം എന്നുമൊക്കെ വിശേഷണങ്ങൾ ഏറെയുണ്ടെങ്കിലും 7 ദേശീയ കിരീടങ്ങൾ മാത്രമാണ് കേരളത്തിന്റെ ഷെൽഫിൽ ഉള്ളത്.കേരളത്തിന് വേണ്ടി കപ്പുയർത്തിയ 7 മത്തെ ക്യാപ്റ്റനായി തലയുയർത്തി പിടിച്ചു അബ്ദുൽ റഹീം.
സ്വന്തം നേട്ടത്തിൽ മതിമറക്കാതെ കൂടെയുള്ള ഒരുവന് പരിക്ക് പറ്റിയതിൽ ഉള്ള വേദന മനസിലാക്കാൻ കഴിയുന്ന, അവന്റെ നഷ്ട്ടത്തിന്റെ ആഴം അറിയാൻ മനസുള്ള യഥാർത്ഥ നായകൻ.
ഇനിയും ഇനിയും നേട്ടങ്ങൾ നിന്നെ തേടിയെത്തുമെന്നുറപ്പാണ് റഹീം
ദീപു തോമസ്.